കൊച്ചി ബൈപ്പാസിൽ വാഹന മാലിന്യങ്ങൾ നിറയുന്നു
എറണാകുളം : കൊച്ചി ബൈപ്പാസിലെ പാതയോരങ്ങളിൽ വാഹന മാലിന്യങ്ങൾ നിറയുന്നു. അരൂർ മുതൽ ഇടപ്പള്ളി വരെയുള്ള പതിനാറര കി.മീ ദൈർഘ്യമുള്ള നാലുവരി പാതയുടെ ഇരുവശവും ഉപേക്ഷിക്കപ്പെട്ട് നശിച്ചു പോകുന്ന നൂറിലേറെ വാഹനങ്ങളാണ് കിടക്കുന്നത്. ഇത്തരം വാഹനങ്ങൾ ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്.
ഇരുചക്രവാഹനങ്ങൾ മുതൽ ട്രെയിലർ ലോറി വരെയുണ്ട് ഇതിൽ. ക്വട്ടേഷൻ സംഘങ്ങൾ കൃത്യം നടത്തിയശേഷം ഉപേക്ഷിക്കുന്നവ, മോഷ്ടിക്കപ്പെട്ടവ, കേടാവുന്നവ, അപകടത്തിൽപ്പെടുന്നവ എന്നിവയിൽപ്പെടുന്നതാണ് പാതയോരത്ത് ഉപേക്ഷിക്കപ്പെടുന്നതിലേറെയും. ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഇത്തരം വാഹനങ്ങൾക്ക് ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അരൂർ-−ഇടപ്പള്ളി ദേശീയപാതയിൽ തന്നെ നൂറോളം വാഹനങ്ങൾ ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞതായി സന്നദ്ധ സംഘടനാ പ്രവർത്തകർ പറയുന്നു. എന്നാൽ, ഇത്തരം വാഹനങ്ങളെക്കുറിച്ച് ലോക്കൽ പോലീസിനോ, ട്രാഫിക്, ഹൈവേ തുടങ്ങിയ പോലീസ് വിഭാഗങ്ങൾക്കോ യാതൊരറിവും നൽകാൻ കഴിയാത്തതാണ് പൊതുജനങ്ങളുടെ ആശങ്കയ്ക്ക് കാരണം.

