തൊടുപുഴയിൽ ഹോട്ടൽ മാലിന്യം ആറ്റിൽ തള്ളി : ഹോട്ടൽ പൂട്ടിച്ചു
തൊടുപുഴ : ഹോട്ടലിലെ മാലിന്യ പ്ലാന്റിൽ നിന്നുള്ള മലിന ജലം തൊടുപുഴയാറ്റിലൂടെ ഒഴുക്കിയതിനെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ. സംഭവത്തെ തുടർന്ന് ബാർ ഹോട്ടൽ നഗരസഭ പൂട്ടിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ പേൾ റോയൽ ഹോട്ടൽ പൂട്ടാനാണ് കഴിഞ്ഞദിവസം വൈകീട്ട് നഗരസഭ നിർദ്‍ദേശം നൽകിയത്. പ്രതിഷേധങ്ങൾക്കും പരിശോധനകൾക്കുമൊടുവിലാണ് നടപടി.
ഇന്നലെ ഉച്ചയോടെയാണ് ഓയിൽ പോലെയുള്ള ദ്രാവകം തൊടുപുഴയാറ്റിലൂടെ നിരന്ന് ഒഴുകാൻ തുടങ്ങിയത്. ഏതെങ്കിലും വാഹനത്തിൽ നിന്നോ അല്ലെങ്കിൽ പെട്രോൾ ബങ്കിൽ നിന്നോ ചോർച്ചയുണ്ടായതാണെന്ന ധാരണയിൽ നഗരവാസികളും മറ്റും പരിശോധന നടത്തിയപ്പോൾ മൂപ്പിൽകടവ് പാലത്തിന് താഴെ ഭാഗത്ത് നിന്നുള്ള ഓടയിലൂടെയാണ് മലിന ജലം പുഴയിലേക്ക് എത്തുന്നതെന്ന് കണ്ടെത്തി. തുടർന്ന് നഗരസഭാ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ചെയർപഴ്സൻ സഫിയ ജബ്ബാർ, വൈസ് ചെയർമാൻ ടി.കെ സുധാകരൻ നായർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്ത് എത്തി.
ഇതിനിടെ മലിന ജലം ഒഴുക്കുന്നതിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. അധികൃതർ സ്ഥലത്തെത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ റോഡുപരോധിച്ചു. വൻ പോലീസ് സംഘവും സ്ഥലത്തെത്തി. ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ അധികൃതരും സ്ഥലത്തെത്തി. ഹോട്ടലുകൾക്ക് സമീപത്തുകൂടിയുള്ള ഓടയിൽനിന്ന് മലിനജലം പുഴയിലേക്കൊഴുകുന്നതായി വ്യക്തമായി. പക്ഷേ, ഉറവിടം കണ്ടെത്താനായില്ല.
തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മാൻഹോളിലിറങ്ങി പരിശോധിച്ചു. എങ്കിലും എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. പരിശോധന അടുത്തദിവസം തുടരാനിരിക്കേ, അപ്രതീക്ഷിതമായി ഓട നിറയെ മലിനജലം കുത്തിയൊഴുകി വന്നു. മാസങ്ങൾക്കുമുന്പ് ലൈസൻസ് കിട്ടിയ പേൾ റോയലിലെ കക്കൂസ് ടാങ്കിൽനിന്നാണിതെന്ന് തിരിച്ചറിയുകയും അടിയന്തരമായി സ്ഥാപനം പൂട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഒട്ടേറെ കുടിവെള്ളപദ്ധതികളുടെ സ്രോതസ്സാണ് തൊടുപുഴയാർ. മൂലമറ്റം, മലങ്കര പവർഹൗസുകളിൽനിന്ന് വൈദ്യുതോൽപാദനത്തിന്് ശേഷം പുറത്തുവിടുന്ന വെള്ളമാണ് പ്രധാനമായും തൊടുപുഴയാറ്റിലൂടെ ഒഴുകുന്നത്. ഇതിനിടയിൽ ഒട്ടേറെ പഞ്ചായത്തിൽ കൂടിയും മൂവാറ്റുപുഴ ഉൾപ്പെടെയുള്ള നഗരസഭകളിലൂടെയും കടന്നുപോകുന്ന ഇതിലെ വെള്ളം പതിനായിരക്കണക്കിനാളുകളാണ് ആശ്രയിക്കുന്നത്.

