വിലക്കയറ്റം തടയാൻ വിപുലമായ സംവിധാനം ഒരുക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ
തൃശൂർ : സംസ്ഥാനത്ത് വിലക്കയറ്റം തടയാൻ വിപുലമായ തോതിൽ പൊതുവിതരണ ശൃംഖല ഒരുക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഓണം, ബക്രീദ് വിലക്കയറ്റം പിടിച്ചുനിർത്താൻസിവിൽ സപ്ലൈസ് 1400 ചന്തകളും കൺസ്യൂമർ ഫെഡ് പ്രൈമറി സംഘങ്ങളുമായിചേർന്ന് 3500 ചന്തകളും പച്ചക്കറി ഉൽപന്നങ്ങൾ നൽകാൻ കൃഷിവകുപ്പ് 1500 ചന്തകളും ഒരുക്കും. 13 ഇനം ഭക്ഷ്യവസ്തുക്കൾക്ക് കഴിഞ്ഞ വർഷത്തെ വില ഈടാക്കുകയുള്ളൂ. ഇത്തരംമേളകൾ ജനങ്ങൾക്ക് ഗുണപ്രദമാകുന്നതോടൊപ്പം തൊഴിലാളികളെ സംരക്ഷിക്കൽ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തേക്കിൻകാട് മൈതാനത്ത് ഡോ. ഇമ്മട്ടി ലോനപ്പൻ സ്മാരക കൈത്തറി കരകൗശല-കയർ പ്രദർശനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കൈത്തറി സംഘങ്ങൾ, കണ്ണൂരിലെ ചിറക്കൽ സംഘം, എറണാകുളം ജില്ലയിലെ ചേന്ദമംഗലം കൈത്തറി സഹകരണ സംഘം തുടങ്ങിയവയുടെ ഉൽപന്നങ്ങളാണ് ഇവിടെ വിൽപനയ്ക്കുള്ളത്. ഖാദിഉൽപന്നങ്ങൾക്ക് മുപ്പത് ശതമാനവും കൈത്തറി ഉൽപന്നങ്ങൾക്ക് ഇരുപത് ശതമാനവും കയർ ഉൽപന്നങ്ങൾക്ക് അന്പത് ശതമാനവും റിബേറ്റുണ്ട്. സെപ്തംബർ മൂന്ന് വരെയാണ്മേള. പതിനൊന്ന് ദിവസം കൂടുന്പോൾ നറുക്കെടുപ്പ് നടത്തും.
കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യ വിൽപനോദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിച്ചു.

