ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് നേരെ സോഷ്യൽ മീഡിയയിൽ ജാതി അധിക്ഷേപം; കടുത്ത പ്രതിഷേധം
ഷീബ വിജയൻ
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ-ജാതീയ അധിക്ഷേപങ്ങൾ ഉയർന്നത് വലിയ വിവാദത്തിന് കാരണമായിരിക്കുന്നു. അദ്ദേഹത്തിന്റെ മകൻ ആരോമലിന്റെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വീഡിയോയ്ക്ക് താഴെയാണ് ചിലർ മോശം കമന്റുകളുമായി രംഗത്തെത്തിയത്. ചടങ്ങിൽ നിലവിളക്കിന് മുൻപിൽ അദ്ദേഹം ചെരിപ്പ് ധരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ സൈബർ ആക്രമണം ഉണ്ടായത്. ഒരു പ്രമുഖ ഓൺലൈൻ ചാനൽ പങ്കുവെച്ച വീഡിയോയിൽ, വിളക്കിനടുത്ത് വെച്ചിരുന്ന പഴങ്ങളും മുന്തിരിയും ഒരു കുട്ടിക്ക് എടുത്തു നൽകാനായി ഐ എം വിജയൻ കുനിയുന്ന ഭാഗമുണ്ട്. ഈ ദൃശ്യങ്ങളെ മുൻനിർത്തിയാണ് കടുത്ത അധിക്ഷേപങ്ങൾ ചൊരിഞ്ഞത്.
"നിലവിളക്കിന് മുന്നിൽ ചെരിപ്പ്, ഇവനൊക്കെ അറിവ് കൂടിപ്പോയതുകൊണ്ടാണ്", "തേങ്ങ പത്തരച്ചാലും താളല്ലേ കറി", "എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല" എന്നിങ്ങനെ തികച്ചും ജാതീയമായ അധിക്ഷേപങ്ങളാണ് കമന്റ് ബോക്സുകളിൽ നിറഞ്ഞത്. അദ്ദേഹത്തിന്റെ ശരീരനിറത്തെ പരിഹസിച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഫുട്ബോൾ താരത്തിന് ശക്തമായ പിന്തുണയുമായും വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഐ എം വിജയൻ സ്നേഹത്തോടെ കുട്ടിക്ക് പഴങ്ങൾ എടുത്തു നൽകുന്നത് എങ്ങനെയാണ് ആചാര ലംഘനമോ അപമര്യാദയോ ആകുകയെന്ന് അവർ ചോദിക്കുന്നു. ക്യാമറ ദൃശ്യങ്ങളുടെ ആംഗിൾ കൃത്യമല്ലാത്തതുകൊണ്ടാണ് കാണുന്നവർക്ക് തെറ്റായ രീതിയിൽ തോന്നിയതെന്നാണ് മറ്റൊരാൾ കുറിച്ചത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ഐ എം വിജയന്റെ മകൻ ആരോമൽ, റോമി വിക്ടോറിയ ഹെബറിനെ വിവാഹം കഴിച്ചത്. സിനിമാ-കായിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങൾക്കാണ് ഇപ്പോൾ ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.
GHJGHJGHJHJK

