മുരുകന്റെ മരണം: ഡോക്ടർമാരെ അറസ്റ്റു ചെയ്യാൻ പൊലീസ് നിയമോപദേശം തേടും
കൊല്ലം: തമിഴ്നാട് സ്വദേശി മുരുകൻ ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാരെ അറസ്റ്റു ചെയ്യാൻ നിയമോപദേശം തേടുമെന്ന് പൊലീസ്. തിരുവന്തപുരത്തെയും കൊല്ലത്തെയും ആറ് ആശുപത്രികളാണു മുരുകനു ചികിൽസ നിഷേധിച്ചത്, ഈ ആശുപത്രികളിലെ ഡോക്ടർമാരെ അറസ്റ്റു ചെയ്യുന്നതിനു കോടതിവിധികൾ തടസ്സമുണ്ടോ എന്നാണു പൊലീസ് പ്രധാമായും ആരായുക. രണ്ട് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരിക്കെയാണ് ഇല്ലെന്നു പറഞ്ഞു ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മടക്കിയയച്ചത്. മൂന്നു മണിക്കൂർ കാത്തുകിടന്നിട്ടും സംവിധാനമൊരുക്കിയില്ല. വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്നു മൊഴി നൽകി അന്വേഷണസംഘത്തെയും അധികൃതർ തെറ്റിദ്ധരിപ്പിച്ചു. ചികില്‍സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർമാരുടെ അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണ സംഘം അറിയിച്ചു. മുരുകൻ മരിക്കുമെന്നു ഡോക്ടർമാർക്ക് അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മുരുകന്റെ ജീവൻ രക്ഷിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മനപൂർവമായ വീഴ്ചവരുത്തിയെന്നു വ്യക്തമായി.

