വി.വി രാജേഷിനെതിരായ നടപടി: ബി.ജെ.പിയിൽ ഭിന്നത രൂക്ഷം
തിരുവനന്തപുരം : മെഡിക്കൽ കോഴ സംബന്ധിച്ച് പാർട്ടി അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് വി.വി രാജേഷിനെതിരെ പാർട്ടി കൈക്കൊണ്ട നടപടിക്കെതിരെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷം. നേതാക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി വി.വി രാജേഷിനെ ബലിയാടാക്കിയതായി മുരളീധരപക്ഷം ആരോപിച്ചു. സംസ്ഥാന സെക്രട്ടറിക്ക് എതിരെ തിടുക്കത്തിൽ നടപടിയെടുത്തിലുള്ള അതൃപ്തി കേന്ദ്ര സംസ്ഥാന നേതൃത്വത്തെ മുരളീധരപക്ഷം അറിയിക്കും.
സംഘടനാ സംവിധാനം പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് രാജേഷിനെ ചുമതലകളിൽ നിന്ന് നീക്കിയതെനാനാണ് മുരളീധരപക്ഷം പറയുന്നത്. രാജേഷിന് പറയുവാനുള്ളത് കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നും മുരളീധരപക്ഷം ആരോപിക്കുന്നു. കോഴ വാങ്ങിയ നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ, റിപ്പോർട്ട് ചോർത്തിയ സംഭവ ത്തിൽ മാത്രം നടപടിയെടുക്കുന്നത് ശരിയായ രീതിയല്ലെന്ന് കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് വി. മുരളീധരൻ വിഭാഗത്തിന്റെ തീരുമാനം.
കമ്മീഷൻ അംഗങ്ങൾക്ക് പുറമേ പാർട്ടി അധ്യക്ഷനും സംഘടനാ സെക്രട്ടറിക്കും മാത്രം നൽകിയ റിപ്പോർട്ട് എവിടെ നിന്നാണ് ചോർന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന നേതൃത്വത്തെ മുരളീധരപക്ഷം ഉടൻ സമീപിക്കും.
എന്നാൽ കേന്ദ്ര നിർദ്ദേശ പ്രകാരമാണ് നടപടിയെടുത്തതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ സന്തോഷും, സംസ്ഥാന ആർ.എസ്.എസ് നേതൃത്വവും നൽകിയ റിപ്പോർട്ടും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾക്ക് എതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
മെഡിക്കൽ കോഴ അരോപണത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർത്തി നൽകിയതിനായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടി സ്ഥാനത്തു നിന്നും വി.വി രാജേഷിനെ നീക്കിയത്. കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണിതെന്ന് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ അറിയിച്ചിരുന്നു.

