ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഇൻക്വസ്റ്റ് റിപ്പോർട്ട്
കൊച്ചി : നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മൃതദേഹം കണ്ടെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും കൈവശമില്ലായിരുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഫോണും പഴ്സുമെല്ലാം എവിടെയാണെന്നതിനെപ്പറ്റി റിപ്പോർട്ട് പറയുന്നില്ല. താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥ് പ്രശ്നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
ഏഴുവർഷം മുമ്പു നടന്ന ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഔദ്യോഗിക രേഖകളിലുള്ളത്. ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന മൂർച്ചയുള്ള ബ്ലേഡ് മാത്രമാണു കിട്ടിയതെന്നു പ്രോപ്പർട്ടി ലിസ്റ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാഥ് ഹോട്ടലിൽ ആരുമായാണു പ്രശ്നങ്ങളുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്നം, അതാണോ സിനിമയിൽ നിന്നു നീക്കാനുള്ള കാരണം, ശ്രീനാഥിന്റെ ഫോണുംപഴ്സുമെല്ലാം എവിടെപ്പോയി തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
2010 മേയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങ്ങിൽ പങ്കെടുത്തു. 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ല. ശ്രീനാഥ് ഹോട്ടലിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാക്കിയതായി പറഞ്ഞുകേട്ടിരുന്നു. പിന്നീട് ശ്രീനാഥിനെ ഷൂട്ടിങ്ങിൽ പങ്കെടുപ്പിക്കാത്തതിനാലും സിനിമയിൽ നിന്നു നീക്കം ചെയ്യാനിടയുണ്ടായേക്കാമെന്ന അറിവിലും ഉണ്ടായ മാനസികവിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാം എന്നാണു ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന സിനിമയുടെ അണിയറ പ്രവർത്തകനായ വിനോദ്കുമാറിന്റെ മൊഴി.

