ഫോൺ വിവാദം: അന്വേഷണത്തിന് ഉത്തരവ്


ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന്റെ പരാമര്‍ശ വിഷയങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ഫേസ്‌ ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

"ശശീന്ദ്രന്‍ രാജിവെച്ചത് അദ്ദേഹത്തിനെതിരായ ആക്ഷേപം ശരിവെച്ചുകൊണ്ടോ കുറ്റം ഏറ്റെടുത്തുകൊണ്ടോ അല്ല. ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ താന്‍ മന്ത്രിയായി തുടരുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം എടുത്തത്. ഇത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ്. പ്രാഥമിക അന്വേഷണം പോലും ഇല്ലാതെ രാജിവെക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് പ്രോത്സാഹനമായി വരും എന്ന വസ്തുത നിലനില്‍ക്കുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമായിരുന്നു രാജിക്കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുക്കേണ്ടിയിരുന്നത്. എന്നാല്‍, താന്‍ രാജിവെക്കുകയാണെന്ന ഉറച്ച നിലപാട് ശശീന്ദ്രന്‍ എടുത്തു. സമൂഹം ഈ നിലപാടിനെ സ്വാഗതം ചെയ്യുകയാണ്. ഏത് അന്വേഷണവും വരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഫോണ്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമായ നടപടിയാണ്. അക്കാര്യം പ്രത്യേകം പരിശോധിക്കുന്നതാണ്."

പിണറായി വിജയൻ തന്റെ ഫേസ്‌ ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

You might also like

Most Viewed