ആമസോൺ വനത്തിലെ വിമാനാപകടം: പരിക്കേറ്റ അമ്മ നാലു ദിവസം ജീവിച്ചിരുന്നതായി കുട്ടികൾ

കൊളംബിയയിൽ ആമസോണ്‍ കാടുകളിൽ വിമാനം തകർന്നതിനെത്തുടർന്ന് പരിക്കേറ്റ അമ്മ നാലു ദിവസംകൂടി ജീവിച്ചിരുന്നുവെന്ന് മൂത്ത കുട്ടി ലെസ്‌ലി. കുടുംബാംഗങ്ങളോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. രണ്ടാഴ്ചകൂടി കുട്ടികൾ ആശുപത്രിയിൽ കഴിയേണ്ടിവരും. കുട്ടികൾ സംസാരിച്ചു തുടങ്ങിയെന്നും ബെഡിൽ കഴിയുന്നതിനേക്കാൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണു കുട്ടികൾക്കു താത്പര്യമെന്നും ബന്ധുക്കൾ പറഞ്ഞു. കൊളംബിയൻ വനത്തിൽ മേയ് ഒന്നിനാണു കുട്ടികളും അമ്മയും മറ്റു രണ്ടു പേരും സഞ്ചരിച്ച വിമാനം തകർന്നുവീണത്. ഗുരുതരമായി പരിക്കേറ്റ, കുട്ടികളുടെ അമ്മ മഗ്ദലീന നാലുദിവസംകൂടി ജീവിച്ചുവെന്നു കുട്ടികളുടെ പിതാവ് മാനുവൽ റോണോക്ക് ആണ് മാധ്യമപ്രവർത്തകരോടു പറഞ്ഞത്. അപകടസ്ഥലത്തുനിന്നു ദൂരേക്ക് പോകാനാണ്, മരിക്കുന്നതിനു മുന്പ് മഗ്ദലീന കുട്ടികളോടു പറഞ്ഞത്.
കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ റോണോക്ക് തയാറായില്ല. വിഷപ്പാമ്പുകളും വന്യമൃഗങ്ങളും പ്രാണികളും നിറഞ്ഞ വനത്തിൽ മരപ്പൊത്തിലാണു കഴിഞ്ഞതെന്ന് ഒരു കുട്ടി പറഞ്ഞുവെന്ന് കുട്ടികളുടെ അമ്മാവൻ ഫിദെൻസിയോ വലൻസിയ അറിയിച്ചു. കുട്ടികൾ ചെറിയതോതിൽ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ട്. നടക്കണമെന്നുള്ള ആഗ്രഹം ഒരു കുട്ടി പ്രകടിപ്പിച്ചു. അപാപോറിസ് മേഖലയിലെ ആമസോൺ കാട്ടിൽ വിമാനം തകർന്നുവീണു കാണാതായ മൂന്നു പെൺകുട്ടികളെയും ഒരാൺകുട്ടിയെയും വെള്ളിയാഴ്ചയാണു തെരച്ചിൽ സംഘം കണ്ടെത്തിയത്.
adsdsaads