വീണ്ടും ജനകീയ പ്രതിഷേധം; ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോയിൽ വീണ്ടും ജനകീയ പ്രതിഷേധം. ജനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിന് ചുറ്റും സുരക്ഷാവലയം തീർത്തിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നതെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രതിഷേധത്തിന് അയവുവരുത്താൻ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചത്. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചു. എന്നാൽ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം.