മൃഗശാലയിൽ അകപ്പെട്ട ജീവി കണക്കെയാണ് രാജകുടുംബത്തിലെ ജീവിതമെന്ന് ഹാരി രാജകുമാരൻ
കാലിഫോർണിയ: രാജകുടുംബത്തിലെ തന്റെ മുൻകാലജീവിതം ദ ട്രൂമാൻ ഷോ എന്ന ജിം കാരി സിനിമ പോലെയും മൃഗശാലയിൽ അകപ്പെട്ട ജീവി കണക്കെയും സദാസമയം ക്യാമറകളാൽ നിരീക്ഷിക്കപ്പെട്ടിരുന്നതായി ഹാരി രാജകുമാരൻ. തന്റെ ഇരുപതുകളിൽ പലപ്പോഴും രാജകീയജീവിതം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടീഷ് മാധ്യമലോകം രാജകീയകുടുംബത്തിന് മേൽ തങ്ങൾക്ക് ഉടമാസ്ഥാവകാശമുള്ളതായി കണക്കാക്കുന്നതിനാൽ മറ്റൊരു നിർവാഹമില്ലായിരുന്നതായും മേഗനുമായുള്ള ബന്ധത്തെ മാധ്യമവിചാരണയിൽ നിന്ന് ഒഴിവാക്കാൻ ഏറെ പണിപ്പെട്ടതായും ദ ആംചെയർ എക്സ്പെർട്ട് പോഡ്കാസ്റ്റിൽ ഹാരി പറഞ്ഞു. രാജകുടുംബാംഗമെന്ന നിലയിൽ കടുത്ത മാനസികസമ്മർദം നേരിടേണ്ടി വന്നിരുന്നതായി ഹാരി ഓർമിച്ചു. അമിത മാധ്യമശ്രദ്ധക്കിരയായിത്തീർന്ന തന്റെ അമ്മ ഡയാന രാജകുമാരി അഭിമുഖീകരിച്ച അതേ അവസ്ഥ തനിക്കും ഭാര്യ മേഗനും മകൻ ആർച്ചിക്കും നേരിടേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നതായും പോഡ്കാസ്റ്റിൽ ഡാക്സ് ഷെപ്പേഡിനോട് ഹാരി വെളിപ്പെടുത്തി. പാപ്പരാസികൾ പിന്തുടരുന്നതിനിടെയുണ്ടായ കാറപടത്തിലാണ് 1997 ൽ മുപ്പത്താറുകാരിയായ ഡയാന കൊല്ലപ്പെട്ടത്.
അമ്മയുടെ മരണത്തെ വേണ്ട വിധത്തിൽ ഉൾക്കൊള്ളാൻ കഴിയാത്തതിനെ തുടർന്ന് തന്റെ ഇരുപതുകളിൽ മാനസികാരോഗ്യനിലയെ ബാധിക്കപ്പെട്ടതായും ഇപ്പോഴും ആ അവസ്ഥ നിലനിൽക്കുന്നതായും ഹാരി പറഞ്ഞു. മേഗന് അത് മനസിലാക്കാന് സാധിച്ചതായും ചികിത്സ തേടാന് തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. മേഗനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്പ് മാധ്യമങ്ങളുമായുള്ള വിഷയം തന്നെ ഏറെ അലട്ടുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്തിരുന്നതായും എന്നാലിപ്പോൾ സ്ഥിതി ഭേദമാണെന്നും ഹാരി പറഞ്ഞു.
രാജകുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിയുകയെന്നുള്ള തന്റെ പ്രഖ്യാപനത്തെ തുടർന്ന് 2020 ആരംഭത്തിൽ തനിക്കുള്ള ധനവിഹിതം രാജകുടുംബം വെട്ടിച്ചുരുക്കിയതായി മറ്റൊരഭിമുഖത്തിൽ ഹാരി പറഞ്ഞിരുന്നു. തന്റെ അമ്മയുടെ പേരിലുള്ള സ്വത്തുള്ളതിനാൽ തന്നെ അക്കാര്യം ബാധിക്കില്ലെന്നും ഹാരി സൂചിപ്പിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങളുടെ പിന്തുടരലും മേഗന് നേരെ പുലർത്തിയ വംശീയപരമായ പെരുമാറ്റവുമാണ് തങ്ങൾ രാജകുടുംബം വിട്ടൊഴിയാൻ പ്രധാനകാരണമെന്നും രാജകുമാരൻ കുറ്റപ്പെടുത്തിയിരുന്നു. കാലിഫോർണിയയിലേക്ക് മാറിയതിന് ശേഷം അനുഭവിച്ചിരുന്ന മാനസിക സംഘർഷത്തിന് അയവുവന്നതായി ഹാരി പറഞ്ഞു. അമേരിക്കൻ മാധ്യമങ്ങളും പിന്തുടരുന്നുണ്ടെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങളേക്കാൾ ഏറെ ഭേദമാണെന്നും ഹാരി പ്രതികരിച്ചു. ഇപ്പോൾ തനിക്ക് തലയുയർത്തി നിൽക്കാനാവുന്നുണ്ടെന്നും ജീവിതം തന്നെ വ്യത്യസ്തമായതായും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനും ചിന്തിക്കാനും സാധിക്കുന്നതായും ഹാരി പറഞ്ഞു.