അമേരിക്കയിലെ കോവിഡ് മരണങ്ങൾക്ക് ഉത്തരവാദി ട്രംപ്; നോം ചോംസ്കി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രമുഖ ചിന്തകൻ നോം ചോംസ്കി. രാജ്യത്തെ കോവിഡ് മരണങ്ങൾക്ക് ഉത്തരവാദി ട്രംപാണെന്ന് നോം ചോംസ്കി പറഞ്ഞു. കോവിഡിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വ്യവസായ താൽപര്യങ്ങൾക്കുമായാണ് ട്രംപ് ഉപയോഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡിനെ രാഷ്ട്രീയമായി ഉപയോഗിച്ച ട്രംപ് മാത്രമാണ് മരണത്തിനെല്ലാം ഉത്തരവാദി. രാജ്യത്തിന്‍റെ രക്ഷകനായി ചമഞ്ഞ് സാധാരണക്കാരായ അമേരിക്കക്കാരെ ട്രംപ് പിറകിൽനിന്ന് കുത്തുകയായിരുന്നു- ചോംസ്കി തുറന്നടിച്ചു.
ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചോംസ്കി ട്രംപിനെ കടന്നാക്രമിച്ചത്. കോവിഡ് പ്രതിരോധത്തിന്‍റെ ചുമതല ഗവർണർമാരുടെ തലയിൽ കെട്ടിവെച്ചുകൊണ്ട് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ട്രംപ് ഒഴിഞ്ഞുനിന്നുവെന്നും അദ്ദേഹം വിമർശിച്ചു.