വാളയാർ വഴി പാസ് ഇല്ലാതെ വന്നയാൾക്ക് രോഗം: പരിസരത്തു ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാളയാർ വഴി വന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസരത്തു ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും പോകേണ്ടി വരും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു.
പാസ് എടുക്കാതെ വാളയാർ വഴി എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് എത്തിയ മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശിയായ 44 കാരൻ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാൾ മറ്റ് ഒന്പത് പേർക്കൊപ്പമാണ് ചെന്നൈയിൽ നിന്ന് മിനിബസിൽ പാസ് എടുക്കാതെ വാളയാറിലെത്തിയത്.
മെയ് എട്ടിന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട ഇവർ ഒന്പതിന് രാവിലെ വാളയാറെത്തി. അവിടെ വെച്ച് ഉദ്യോഗസ്ഥർ ഇവരുടെ വാഹനം തടഞ്ഞു. ദേഹാസ്വാസ്ഥ്യവും തലവേദനയും ഛർദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സാന്പിൾ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.