തായ് ബുദ്ധക്ഷേത്രത്തിൽ നിന്ന് മോചിപ്പിച്ച കടുവകളിൽ പകുതിയും ചത്തു

ബാങ്കോക്ക്: തായ്‌ലൻഡിലെ കാഞ്ചനാബുരിയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ ക്ഷേത്രത്തിൽ നിന്ന് മൂന്നു വർഷം മുമ്പ് നിന്ന് മോചിപ്പിച്ച കടുവകളിൽ പകുതിയും ചത്തു. 147 കടുവകളിൽ 86 കടുവകളാണ് ചത്തത്. വൈറസ് ബാധിച്ചും സ്ഥലംമാറ്റത്തിന്‍റെ പിരിമുറുക്കം മൂലവുമാണ് കടുവകൾ ചത്തതെന്ന് തായ്‌ലാൻഡിന്‍റെ പാർക്ക് സർവീസ് അറിയിച്ചു.
കടുവകളെ വളര്‍ത്തുന്നതിലൂടെ ശ്രദ്ധനേടിയ തായ് ബുദ്ധ ക്ഷേത്രത്തിലെ ഫ്രീസറില്‍ നിന്ന് 2016ൽ 41 കടുവ കുഞ്ഞുങ്ങളുടെ മൃതശരീരം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷകരും ക്ഷേത്രത്തില്‍ നിന്ന് കടുവകളെ ഒഴിപ്പിക്കുകയായിരുന്നു. കടുവകളുടെ ശരീര ഭാഗങ്ങള്‍ ചൈനീസ് മരുന്നുകളുടെ നിര്‍മ്മാണത്തിന് ഇവിടെ നിന്ന് കയറ്റി അയക്കുന്നുവെന്നും പരാതി ഉയര്‍ന്നതിനെ തുടർന്നായിരുന്നു നടപടി.എന്നാൽ കടുവകൾ കൂട്ടത്തോടെ ചത്തതോടെ ദേശീയോദ്യാന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മൃഗ സംരക്ഷണ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. കടുവകളെ സുരക്ഷിതമായ സാഹചര്യത്തിലാണോ അധികൃതർ പാർപ്പിച്ചിരുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.