വീണ്ടും വ്യോമാക്രമണം നടത്തിയെന്ന് സിറിയ : നിഷേധിച്ച് യു.എസ്
വാഷിംഗ്ടൺ : സിറിയയിൽ വീണ്ടും വ്യാമാക്രമണം. ഹോംസ്സിലേയും ദമാസ്കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈൽ ആക്രമണമുണ്ടായന്നാണ് സിറിയയുടെ ആരോപണം. മിസൈൽവേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്നും സിറിയൻ ടെലിവിഷൻ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ആരോപണം നിഷേധിച്ച അമേരിക്ക, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് അറിയിച്ചു.
സിറിയൻ വാർത്താ ഏജൻസിയായ സനയാണ് മിസൈൽ ആക്രമണ വാർത്ത പുറത്തുവിട്ടത്. ഹോംസ് പ്രവിശ്യയിലെ ഷൈറാത് വ്യോമത്താവളത്തിന് നേരെ മൂന്ന് മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. എന്നാൽ മൂന്ന് മിസൈലുകളും തകർത്തെന്ന് സിറിയൻ വ്യാമ സേന അവകാശപ്പെട്ടു. ദമാസ്കസിലെ സൈനിക താവളവും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ലെബനോൻ അതിർത്തിയിൽ വൻ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നില്ല. ലെബനോനിൽ നിന്നാണ് മിസൈലുകൾ തൊടുത്തത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. അങ്ങിനെയെങ്കിൽ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ വ്യോമസേനയാകുമെന്നും അൽ മസ്ദാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ സിറിയയിലെ അമേരിക്കൻ വ്യോമാക്രമണത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങളിൽ പ്രതിഷേധം തുടരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ മറികടന്ന് അമേരിക്ക നടത്തിയ വ്യോമാക്രണത്തിൽ ബ്രിട്ടൻ പങ്ക് ചേർന്നത് ന്യായീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറെമി കോർബൈൻ പറഞ്ഞു. പാർലമെന്റിൽ ചർച്ച ചെയ്യാതെ സിറിയയിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ പങ്കെടുത്തതിനെ കോർബൈൻ ചോദ്യം ചെയ്തു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ, ലോസ് ആഞ്ചലസ്, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് സിറിയൻ ആക്രമണത്തിനെതിരെ പ്രതിഷേധങ്ങൾ നടന്നത്.
അതിനിടെ, സിറിയയിൽ യു.എൻ രാസായുധ വിദഗ്ധർ പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്ന് റഷ്യ വ്യക്തമാക്കി. മതിയായ സുരക്ഷയുണ്ടോ എന്ന് സംശയമുണ്ടായിരുന്നതിനാലാണ് പരിശോധന നീട്ടിവെക്കാൻ ആവശ്യപ്പെട്ടതെന്നും തെളിവ് കിട്ടാതിരിക്കാൻ വേണ്ടി ഒത്തുകളിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. രാസായുധ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന് സിറിയയിലെ ദൗമയിലേക്ക് ഇതുവരെ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ബ്രിട്ടീഷ് ആരോപണത്തോട് പ്രതികരിക്കുകയായിരിന്നി അദ്ദേഹം.
രാസായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ദി ഓർഗനൈസേഷന്‍ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസാണ് സിറിയയിലെ രാസായുധ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണത്തിന് റഷ്യ തടസ്സം നിൽകുന്നതായി ഒ.പി.സി.ഡബ്ല്യു ആരോപിച്ചിരുന്നു. അന്വേഷണ സംഘത്തിന് ഇതുവരെ ദൗമയിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ലെന്ന ആരോപണവുമായി ബ്രിട്ടനും രംഗത്തുവന്നിരുന്നു. ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥൻ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. റഷ്യയും സിറിയയും അന്വേഷണത്തോട് സഹകരിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സിറിയൻ രാസായുധ ആക്രമണത്തിന്‍റെ അടിസ്ഥാനത്തിൽ റഷ്യയ്ക്കെതിരെ ഏർപ്പെടുത്താനിരുന്ന ഉപരോധം അമേരിക്ക നീട്ടിവെച്ചെന്ന് സൂചന. ആലോചനകൾക്ക് ശേഷം മാത്രം ഇതു സംബന്ധിച്ച് തീരുമാനമെടുത്താൽ മതിയെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നിർദേശം നൽകിയെന്നാണ് വിവരം. പ്രശ്നം കൂടുതൽ സങ്കീർണമാക്കി ടാങ്കുകളും മറ്റു യുദ്ധസാമഗ്രികളുമായി രണ്ട് റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുണ്ട്. ഇനിയും സിറിയയെ ആക്രമിച്ചാൽ ലോകം കുഴപ്പത്തിലേക്കു നീങ്ങുമെന്ന് പ്രസിഡണ്ട് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.



