പാകിസ്ഥാനിൽ ഗർഭിണിയായ ഗായിക വെടിയേറ്റു മരിച്ചു
ഇസ്ലാമാബാദ് : പാട്ടിനൊപ്പം നൃത്തം ചെയ്യാൻ വിസമ്മതിച്ചതിന് ഗർഭിണിയായ പാക് നാടോടി ഗായികയെ വെടിവെച്ച് കൊന്നു. ദക്ഷിണ പാകിസ്ഥാനിൽ ഒരു വിവാഹ ചടങ്ങിനിടെ സാമിന സിന്ധുവെന്ന ഗായികയാണ് വെടിയേറ്റ് മരിച്ചത്. സിന്ധ് പ്രവിശ്യയിലെ ലാർകാനയിൽ കൻഗ ഗ്രാമത്തിലായിരുന്നു സംഭവം.
ഗർഭിണിയായതിനാൽ അധികസമയവും ഇരുന്നുകൊണ്ടാണ് ഗായിക പാടിയത്. ഇതാണ് അക്രമിയെ ചൊടിപ്പിച്ചത്. എഴുന്നേറ്റു നിന്ന് പാടാനുള്ള നിർദേശം അവഗണിച്ചതിനെ തുടർന്ന് കാണികളിലൊരാൾ വെടിവയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താരീഖ് അഹമ്മദ് എന്നയാളെ പോലീസ് പിടികൂടി. വെടിവയ്പിൽ പരിക്കേറ്റ സമീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ ആറു മാസം ഗർഭിണിയായിരുന്നെന്ന് സമീനയുടെ ഭർത്താവ് പറഞ്ഞു.
സംഭവത്തിൽ കുറ്റവാളികളെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സ്‌റ്റേഷൻ ചുമതലയുള്ള ഒരു പോലീസുകാരനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

