ഭർത്താവിനെ വധിക്കാനുള്ള യുവതിയുടെ ശ്രമം 15 പേരുടെ ജീവനെടുത്തു

മുസാഫിർ : വിഷം ചേർന്ന ലസി കുടിച്ചതിനെ തുടർന്ന് ഭർതൃ കുടുംബത്തിൽ 15 പേർ മരിക്കാനിടയായ സംഭവത്തിൽ പാക് യുവതി ആസിയയെയും (20) അവരുടെ കാമുകൻ ഷഹീദിനെയും ബന്ധുവായ സറീനയെയും പോലീസ് അറസ്റ്റ് ചെയ്തു.
പാക് പഞ്ചാബിലെ ലഷാരിയിൽ കഴിഞ്ഞമാസമാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ദേരാഖാസി ഖാൻ കോടതി
മൂന്നു പേരെയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
ഭർത്താവ് അംജദ് ഖാനെ വകവരുത്താനായി അയാൾക്കുള്ള പാലിൽ ആസിയ വിഷം ചേർക്കുകയായിരുന്നു. അംജദ് പാൽ കുടിച്ചില്ല. പിന്നീട് ഈ പാൽ ഉപയോഗിച്ചുണ്ടാക്കിയ ലസി കുടിച്ച കുടുംബാംഗങ്ങൾ ഓരോരുത്തരായി ബോധം കെട്ടുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും 15 പേർ മരിച്ചു. ആറു പേരുടെ നില ഗുരുതരമാണ്.
നിർബന്ധത്തിനു വഴങ്ങിയാണ് ബന്ധുവായ അംജദിനെ ആസിയ വിവാഹം കഴിച്ചതെന്നു പറയപ്പെടുന്നു. 45 ദിവസം മാത്രമേ ഇരുവരും ഒരുമിച്ചു താമസിച്ചുള്ളൂ. ഭർതൃവീട്ടുകാരുമായി വഴക്കിട്ട് ആസിയ പലപ്പോഴും സ്വന്തം വീട്ടിലേക്കു പോകുമായിരുന്നു.
ആസിയയും കാമുകനും ചേർന്ന് അംജദിനെ വകവരുത്താൻ പദ്ധതി തയാറാക്കുകയായിരുന്നുവെന്നു പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സറീനയുടെ സഹായവും ഇതിനുണ്ടായിരുന്നു. മൂന്നു പേരെയും പോലീസ് പത്രസമ്മേളനത്തിൽ ഹാജരാക്കി.