തെരേസാ മേ സർക്കാരിന് അധികാരം നിലനിർത്താൻ 130 കോടി ഡോളർ ചെലവ്

ലണ്ടൻ : നേരത്തെ പ്രഖ്യാപിച്ചതിൽ അധികമായി 130 കോടി ഡോളറിന്‍റെ (100കോടി പൗണ്ട്) ധനസഹായം വടക്കൻ അയർലൻഡിനു നൽകാമെന്നു സമ്മതിച്ച് ബ്രിട്ടനിലെ തെരേസാ മേ സർക്കാർ തന്റെ അധികാരം നിലനിർത്തി. മേയുടെ ന്യൂനപക്ഷ സർക്കാരിനു പിന്തുണ നൽകാൻ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി(ഡി.യു.പി)മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചുകൊണ്ടാണ് അധിക ധനസഹായം നൽകുന്നത്.
ഇതോടെ രാജ്ഞിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം, ബജറ്റ്, ബ്രെക്സിറ്റ് നിയമങ്ങൾ, എന്നിവ ഉൾപ്പെടെ പ്രധാന പ്രശ്നങ്ങളിലെല്ലാം മേയുടെ കൺസർവേറ്റീവ് സർക്കാരിന് അനുകൂലമായി ഡി.യു.പി എം.പിമാർ വോട്ടു ചെയ്യും. 650 അംഗ പാർലമെന്‍റിൽ കൺസർവേറ്റീവ് കക്ഷിക്ക് കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്‍റെ കുറവാണുണ്ടായിരുന്നത്. ഡി.യു.പി പിന്തുണ ഉറപ്പായതോടു കൂടി മേ സർക്കാരിനു ഇനി ഭീഷണിയുണ്ടാവില്ല.
രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെയാണു കരാർ ഒപ്പിട്ടത്. ഡി.യു.പിക്കു വേണ്ടി ജഫ്രി ഡൊനാൾഡ്സനും കൺസർവേറ്റീവ് പാർട്ടിക്കുവേണ്ടി ഗവിൻ വില്യംസണുമാണ് കരാറിൽ ഒപ്പിട്ടത്. യൂറോപ്യൻ യൂണിയനിൽനിന്നു വേർപെടുന്നതിനുള്ള ചർച്ചകൾക്കു തുടക്കം കുറിച്ച അവസരത്തിൽ ശക്തമായ പിന്തുണയുള്ള സർക്കാർ ആവശ്യമാണെന്നും ബ്രിട്ടൻ്റെ താത്പര്യം സംരക്ഷിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ പുതിയ കരാർ സഹായകമാകുമെന്നും പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. സ്ഥിരതയുള്ള ഭരണത്തിനു സഹായകമാണു കരാറെന്നു ഡി.യു.പി നേതാവ് ആർലിൻ ഫോസ്റ്ററും വ്യക്തമാക്കി.