ഒമിക്രോണിന്റെ പുതിയ ഉപശാഖയായ ബി.എ 2.75നു ശരീരപ്രതിരോധശേഷിയെ മറികടക്കാൻ‍ കൂടുതൽ‍ കഴിവുള്ളതായി വിദഗ്‌ധർ‍


കോവിഡ്‌ വകഭേദമായ ഒമിക്രോണിന്റെ പുതിയ ഉപശാഖയായ ബി.എ 2.75നു ശരീരപ്രതിരോധശേഷിയെ മറികടക്കാൻ‍ കൂടുതൽ‍ കഴിവുള്ളതായി വിദഗ്‌ധർ‍. ഇന്ത്യയിൽ‍ ഇതിന്റെ സാന്നിധ്യം ലോകാരോഗ്യസംഘടന സ്‌ഥിരീകരിച്ചു. രാജ്യത്ത്‌ ഇന്ത്യയിൽ‍ വിവിധ സ്‌ഥലങ്ങളിൽ‍ ബി.എ. 2.75 റിപ്പോർ‍ട്ട്‌ ചെയ്‌തിരുന്നു. ബി.എ.2.75 വകഭേദം ആദ്യം റിപ്പോർ‍ട്ട്‌ ചെയ്‌തത്‌ ഇന്ത്യയിലാണെന്നാണ്‌ ഡബ്ല്യു.എച്ച്‌.ഒ. ചീഫ്‌ സയന്റിസ്‌റ്റ് സൗമ്യ സ്വമിനാഥൻ തന്റെ ട്വിറ്ററിലുടെ അറിയിച്ചത്. ഇത്‌ പിന്നീട്‌ 10 രാജ്യങ്ങളിൽ‍ കണ്ടെത്തി. ബി.എ. 2.75 ഉപശാഖ രാജ്യത്ത്‌ ഏറ്റവും കൂടുതൽ‍ റിപ്പോർ‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ പുനെയിലാണ്‌.

ഒമിക്രോണിന്റെ ഉപശാഖകളിൽ‍ വ്യാപനത്തിനും മനുഷ്യശരീരത്തിന്റ പ്രതിരോധത്തെ മറികടക്കാനും കൂടുതൽ‍ കഴിവുള്ളതായി കരുതപ്പെടുന്ന ഇനമാണിത്‌. ലക്ഷണമില്ലാതെയും ബി.എ. 2.75 ബാധിച്ചവരുണ്ടെന്ന്‌ പുനെയിൽ‍ നിന്നുള്ള റിപ്പോർ‍ട്ടുകളിൽ‍ പറയുന്നു. പരിമിതിമായ സാമ്പിളുകൾ‍ മാത്രമേ ഇതുവരെ പുനെയിൽ‍ നിന്ന്‌ ലഭിച്ചിട്ടുള്ളൂ. ഈ ഉപശാഖ ഗുരുതര രോഗമുണ്ടാക്കുമെന്നോ മരണകാരണമാകുമെന്നോ ഇപ്പോൾ‍ പറയാൻ സാധ്യമല്ലെന്നും കൂടുതൽ‍ പഠനങ്ങൾ‍ നടക്കേണ്ടതുണ്ടെന്നും ഐ.എം.എ ദേശീയ കോവിഡ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ സഹചെയർ‍മാൻ ഡോ. രാജീവ്‌ ജയദേവൻ പറഞ്ഞു.

കോവിഡ്‌ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്‌. പുതിയ വകഭേദത്തിന്റെ കാര്യത്തിലും ജാഗ്രത സുപ്രധാനമാണ്‌. അമേരിക്കയിൽ‍ ഓരോ ആഴ്‌ചയും 2,500 മരണങ്ങളാണ്‌ ഇപ്പോഴും ഒമിക്രോൺ ഉപശാഖകൾ‍ വരുത്തിവയ്‌ക്കുന്നത്‌. ജനുവരിയിൽ‍ മരണസംഖ്യ 18,000 കടന്നു. കൂടുതൽ‍ സാമ്പിളുകൾ‍ പരിശോധിക്കുകയും ജനിതകശ്രേണീകരണം കൃത്യമായി നടക്കുകയും ചെയ്‌താലേ ബി.എ.2.75 വിന്റെ കൃത്യമായ സ്വഭാവം നിർ‍ണയം സാധ്യമാകുകയുള്ളൂ.

ഒമിക്രോണിനെ കവച്ചുവയ്‌ക്കുന്ന പുതിയ വകഭേദമുണ്ടാകുമോയെന്നാണ്‌ ശാസ്‌ത്രം ഉറ്റുനോക്കുന്നത്‌. യുറോപ്പിലും അമേരിക്കയിലും ബി.എ.4, ബി.എ.5 വകഭേദങ്ങളാണ്‌ കുടുതലും. ഇന്ത്യ അടക്കമുള്ള ഏതാനും രാജ്യങ്ങളിൽ‍ ഇതിന്റെ ഉപവർ‍ഗമായ ബി.എ.2.75 ആണ്‌ ചർ‍ച്ചാവിഷയമെന്നും ഡബ്ല്യു.എച്ച്‌.ഒ. ഡയറക്‌ടർ‍ ജനറൽ‍ പറഞ്ഞു.

You might also like

Most Viewed