തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുന്പാവൂർ രാജിവെച്ചു

കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുന്പാവൂർ രാജിവെച്ചു. ഫിയോക്ക് ചെയർമാൻ ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്. ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുന്പാവൂർ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുന്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. പിന്നാലെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. ഇതിനും പിന്നാലെയാണ് ആന്റണിയുടെ രാജി.
ആമസോൺ പ്രൈമുമായി ചർച്ച നടത്തിയതായും സിനിമ ഈ വർഷം തന്നെ റിലീസായേക്കുമെന്നും ആന്‍റണി പെരുന്പാവൂർ അടുത്തിടെയാണ് പറഞ്ഞത്. ഇപ്പോൾ തീയേറ്ററുകൾക്ക് അനുവദിച്ചിരിക്കുന്ന 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താൽ ചിത്രം ലാഭകരമാകുമോ എന്നതിലാശങ്കയുണ്ട്.
ഏതായാലും ഇനി അധികം കാത്തിരിക്കാനാകില്ല. മരക്കാർ സിനിമ എടുത്ത സമയത്ത് തീയേയറ്ററിന് വേണ്ടി തന്നെയാണ് ഞങ്ങൾ ആലോചിച്ചത്. ഏറെ നാൾ കാത്തിരുന്നു, ഇനിയും കാത്തിരിക്കാനില്ല. ഒന്നുകിൽ തീയേറ്റർ അല്ലെങ്കിൽ ഒടിടി റിലീസ് എന്നത് തള്ളിക്കളയാനാകാത്ത സ്ഥിതിയാണ്, തീയേറ്ററിലും ഒടിടിയിലും ഒരുമിച്ചുണ്ടാകില്ല, എന്നും അദ്ദേഹം മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു.
ചേംബർ പ്രസിഡന്റ് ജി.സുരേഷ്‌കുമാർ മോഹൻലാലും ആന്റണി പെരുന്പാവൂരുമായി ചർച്ച നടത്തി. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളിൽ മരക്കാർ മാത്രം പ്രർദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിർമ്മാതാക്കൾ മുന്നോട്ട് വെച്ചത്.ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഫിയോക്ക് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്റർടൈന്‍മെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുന്പാവൂർ, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.