വോഡഫോണ്‍ ഐഡിയ വോയ്‌സ് കോള്‍, ഡാറ്റ നിരക്കും ഉയരും


മുംബൈ: വോയ്സ്, ഡാറ്റാ സേവനങ്ങളുടെ വില ഉയര്‍ത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് സ്വകാര്യ ടെലികോം ദാതാക്കളില്‍ ആദ്യ കമ്പനിയായി വോഡഫോണ്‍ ഐഡിയ(വി) മാറിയേക്കുമെന്ന് സൂചന. വില വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു മാറില്ലെന്നും മറ്റുള്ളവര്‍ വില വര്‍ദ്ധനവ് പിന്തുടരാന്‍ മാതൃക കാണിക്കുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് (സിഇഒ) രവീന്ദര്‍ തക്കര്‍ പറഞ്ഞു. 

നേരത്തെ തന്നെ പാക്കേജ് താരിഫുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച് എയര്‍ടെല്‍ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. വോയ്സ്, ഡാറ്റാ സേവനങ്ങള്‍ക്കായുള്ള നിലവിലെ വിലയില്‍ ഈ വ്യവസായത്തിന് തുടരാനാവില്ലെന്നാണ് ഭാര്‍തി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് വോഡ ഐഡിയയും തങ്ങളുടെ നിലപാടറിയിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് ‘വി’ ഓപ്പറേറ്ററിന് 106.1 ദശലക്ഷം 4 ജി ഉപയോക്താക്കളുണ്ട്, കഴിഞ്ഞ പാദത്തില്‍ ഇത് 104.6 ദശലക്ഷമായിരുന്നു. വി ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം (അര്‍പു) ഹ്രസ്വകാലത്തേക്ക് 200 രൂപയും പിന്നീട് 300 രൂപയായും ഉയര്‍ത്തിയേക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ട്രായ് അനുവദിച്ചാല്‍ മാത്രമാകും പുതിയ താരിഫ് പുറത്തുവരിക. താരിഫ് വര്‍ദ്ധനവ് എന്ന് മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ടെലികോം ദാതാക്കള്‍ അവസാനമായി പാക്കേജുകള്‍ ഉയര്‍ത്തിയത് 2019 ഡിസംബറിലായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോയ്സ്, ഡാറ്റാ സേവനങ്ങള്‍ക്കായി മുന്‍ഗണനാടിസ്ഥാനത്തില്‍ തറ വില നിശ്ചയിക്കാന്‍ ശ്രമിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ മേധാവി പറഞ്ഞു.

You might also like

Most Viewed