റിലയൻസിൽ സൗദി അരാംകോ 75 ബില്യൺ ഡോളർ നിക്ഷേപം നടത്തും: മുകേഷ് അംബാനി
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ എണ്ണ ബിസിനസ് മേഖലയിലെ 20 ശതമാനം ഓഹരികൾ സൗദി അരാംകോയ്ക്ക് വിൽക്കാൻ ഒരുങ്ങുന്നു. −മുംബൈയിൽ നടന്ന കന്പനിയുടെ വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. റിലയൻസ് റിഫൈനറികൾക്ക് അരാംകോ പ്രതിദിനം 500,000 ബാരൽ അസംസ്‌കൃത എണ്ണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാരിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്് ഇതു സംബന്ധിച്ച് ഏകദേശം 75 ബില്യൺ ഡോളർ വരുന്ന കരാർ യാഥാർത്ഥ്യമാകുന്ന പക്ഷം റിലയൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാകുമിത്.’ അംബാനി കൂട്ടിച്ചേർത്തു.
സൗദിയിലെ ദേശീയ പെട്രോളിയം, പ്രകൃതിവാതക കന്പനിയാണ് അരാംകോ. വരുമാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കന്പനികളിലൊന്ന്. കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ എണ്ണ ശുദ്ധീകരണ ഇടപാടുകളിലേർപ്പെടാൻ അരാംകോ ലക്ഷ്യമിടുന്നുണ്ടായിരുന്നു.
സൗദി അരാംകോ ഈ സാന്പത്തിക വർഷത്തെ ആദ്യ പകുതിയിൽ 46.9 ബില്യൺ ഡോളറിന്റെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 53.02 ബില്യൺ ഡോളറായിരുന്നു.ലോകത്തിലെ ഏറ്റവും ലാഭകരമായ കന്പനിയാണിതെന്ന് പറയപ്പെടുന്നു.

