സി ഐ ഡി ചമഞ്ഞ് പ്രവാസികളുടെ പണം തട്ടാൻ ശ്രമം.

മനാമ:ബഹ്‌റൈനിൽ സി ഐ ഡി ചമഞ്ഞെത്തിയ സംഘം പ്രവാസികളായ യുവാക്കളുടെ പണം തട്ടിയെടുക്കാനുള്ള ശ്രമം യുവാക്കളുടെ ചെറുത്ത് നില്പിനെ തുടർന്ന് പാളി.കഴിഞ്ഞ ദിവസം ഹൂറ എക്സിബിഷൻ റോഡിൽ ആയിരുന്നു സംഭവം നടന്നത്. ഹൂറയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന കോഴിക്കോട് വടകര പയ്യോളി സ്വദേശി അമിത്ത് ശശിയെ മറ്റൊരു വാഹനത്തിൽ വന്ന രണ്ടംഗ സംഘം സി ഐ ഡി ആണെന്ന് പറഞ്ഞു തടഞ്ഞു നിർത്തി ഐഡന്റിറ്റി കാർഡ് ചോദിക്കുകയും അമിത്തിന്റെ വാഹനത്തിൽ കയറി പരിശോധന നടത്താനാരംഭിക്കുകയും . വാഹനത്തിൽ ഉണ്ടായിരുന്ന പേഴ്‌സ് അവർ കൈക്കലാക്കുകയുമായിരുന്നു ..അതോടെ ഇവർ പിടിച്ചുപറിസംഘമാണെന്ന് മനസ്സിലാക്കിയ അമിത്ത് യുവാക്കളുമായി മൽപ്പിടുത്തം നടത്തുകയും ഒടുവിൽ അവർ പേഴ്‌സ് തിരികെ നൽകി കടന്നു കളയുകയുമായിരുന്നു. അതിനിടെ അമിത്തിനെ സംഘാംഗം മർദ്ദിക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീടാണ് പേഴ്സിൽ നിന്നും കുറച്ച് പണം നഷ്ടപ്പെട്ട വിവരം അമിത്ത് മനസിലാക്കിയത്.മറ്റൊരു കൂട്ടുകാരനോടൊത്ത് സംഘത്തെ അന്വേഷിക്കുന്നതിനിടെ സംഘത്തിൽ പെട്ടവരെ ടർക്കിഷ് റസ്റ്റോറന്റിൽ കണ്ടെത്തുകയും അമിത്ത് പോലീസിൽ വിവരം നൽകുകയും ചെയ്തു. പോലീസെത്തി ഇവരെ ചോദ്യം ചെയ്തതോടെ കേസ് ഒത്തുതീർപ്പാക്കാൻ യുവാക്കൾ ആവശ്യപ്പെട്ടതായി അമിത്ത് പറഞ്ഞു.ഇത്തരത്തിൽ ഇനിയും സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് കേസ് തുടർന്ന് കൊണ്ടുപോകുന്നതെന്നും അമിത് പറഞ്ഞു. അറബിയും ഹിന്ദിയും കലർന്ന ഭാഷ സംസാരിച്ചവരാണ് സി ഐ ഡി കൾ ആയി എത്തിയതെന്ന് അമിത്ത് ഫോർ പി എം ന്യൂസിനോട് പറഞ്ഞു.