ബഹ്‌റൈൻ പ്രവാസികളുടെ വൈദ്യുതി നിരക്കിലും പുനഃപരിശോധന ഉണ്ടാകുമെന്ന് സൂചന
മനാമ:വൈദ്യുതി നിരക്കിന്റെ പുനഃപരിശോധന പ്രവാസികളുടെ കാര്യത്തിലും ഉണ്ടാകുമെന്ന് സൂചന.താപനില ഏറ്റവും ഉയരുന്ന മാസങ്ങളിൽ സ്വദേശികളുടെ വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ പുനഃപരിശോധന വേണമെന്നുള്ള ബഹ്‌റൈൻ കിരീടാവകാശിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് പ്രവാസികളുടെ കാര്യത്തിലും പുനഃപരിശോധനാ ഉണ്ടാകാൻ സാധ്യത ഉണ്ടാകുമെന്ന് ഇത് സംബന്ധിച്ച നിർദേശം പാർലമെന്റിൽ ഉന്നയിച്ച അംഗം അഹ്മദ് അൻസാരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.. വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുതൽ ഉള്ള ജൂൺ, ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ വൈദ്യുതി നിരക്ക് കഴിഞ്ഞ വർഷത്തെ ബില്ലിനെ താരതമ്യം ചെയ്തതിന് ശേഷം ഏതാണോ കുറവുള്ളത്,ബഹ്‌റൈൻ സ്വദേശികളിൽ നിന്ന് അത് ഈടാക്കിയാൽ മതിയെന്ന നിർദ്ദേശമാണ് കിരീടാവകാശി ഉത്തരവിട്ടത്.കൂടാതെ വൈദ്യുതി,വെള്ളം നിരക്കുകളുടെ കാര്യത്തിൽ നിലവിലെ സ്‌ഥിതിഗതികളും നിരക്കുകളിലെ അപാകതകളുമെല്ലാം സമഗ്രമായ പഠനത്തിനുംകിരീടാവകാശി ഉത്തരവിട്ടിരുന്നു. അതേ സമയം ഇപ്പോൾ സർക്കാർ സബ്‌സിഡി തീരെ ഇല്ലാത്ത പ്രവാസികളുടെ വൈദ്യുതി നിരക്കിന്റെ കാര്യത്തിൽ ഇതുമായി വലിയ അന്തരമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ ഇക്കാര്യത്തിലും ഒരു പുനഃപരിശോധന ഉണ്ടാകുമെന്ന് പാർലമെന്റ് അംഗം അഹമ്മദ് അൽ അൻസാരി പറഞ്ഞു. സ്വദേശികൾ യൂണിറ്റിന് 3 ഫിൽസ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കുമ്പോൾ പ്രവാസികളിൽ നിന്ന് 29 ഫിൽസാണ് ഈടാക്കുന്നത്. സ്വാദേശികളുടെ നിരക്കിന്റെ 866 ശതമാനം കൂടുതലാണിത്.പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ അവസ്‌ഥയെപ്പറ്റി അടുത്ത പാർലമെന്റ് യോഗത്തിൽ സംസാരിക്കുമെന്നും സ്വദേശികളുടെ കാര്യത്തിൽ എന്നപോലെ പ്രവാസികളുടെ കാര്യത്തിലും അമിത ഉപയോഗമുള്ള മാസങ്ങളിൽ നിരക്ക് കുറയ്ക്കാനുള്ള നിർദ്ദേശം സമർപ്പിക്കുമെന്നും എം പി പറഞ്ഞു.

