ക്രൂയിസ് സീസണിൽ റെക്കോർഡ് സന്ദർശകരെ പ്രതീക്ഷിച്ച് ബഹ്റൈൻ
മനാമ : ഈ ക്രൂയിസ് സീസണിൽ ബഹ്റൈനിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം റെക്കോർഡ് ആയിരിക്കുമെന്ന് ഉദ്യോഗസ്ഥർ. ഈ വര്ഷം ഖലീഫ ബിൻ സൽമാൻ പോർട്ടിൽ 52 ക്രൂയിസ് കപ്പലുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. തുറമുഖ ബിസിനസ്സിനും ബഹ്റൈൻ ടൂറിസം സമ്പദ്വ്യവസ്ഥക്കും വലിയ ഉണർവാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് എപിഎം ടെർമിനൽസ് സി.ഇ.ഒ / മാനേജിംഗ് ഡയറക്ടർ മാർക്ക് ഹാർഡിമൻ പറഞ്ഞു.
ഈ സീസണിൽ ഭൂരിഭാഗം ക്രൂയിസ് ലൈനുകളും രാജ്യത്തേക്ക് എത്തുന്നുണ്ടെന്നും ഇത് ഒരു "റെക്കോർഡ് വർഷം" ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. 105,271 സന്ദർശകരാണ് രാജ്യത്തെത്തിയത്. കപ്പലുകളുടെ എണ്ണത്തിൽ 5 ശതമാനം വളർച്ചയുണ്ടായതായും എപിഎം ടെർമിനൽസ് റിപ്പോർട്ട് ചെയ്തു.
ബഹ്റൈൻ എപിഎം ടെർമിനൽസിന് കീഴിൽ പ്രവർത്തിക്കുന്ന ഖലീഫ ബിൻ സൽമാൻ പോർട്ടിൽ (കെ.ബി.എസ്.പി.) 2018-19 ക്രൂയിസ് സീസണിലെ ആദ്യത്തെ ആഡംബര കപ്പൽ എത്തിയിരുന്നു. മെയിൻ ഷിഫ് 4ന് അടുത്തിടെ ബഹ്റൈനിന്റെ പരമ്പരാഗത രീതിക്കനുസരിച്ച് സ്വീകരണം നൽകിയിരുന്നു.



