ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പ് പല കൂട്ടായ്മകളിലും വിള്ളൽ വീഴ്ത്തും

മനാമ: ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ബഹ്‌റൈനിലെ പ്രവാസി സംഘടനകളിലും പ്രസ്ഥാനങ്ങളിലും കൂട്ടായ്മകളിലും വിഷയമാകുന്നത് വോട്ട് ചോർച്ചകളും അടി പതറിയ കണക്കുകളുമാണ്. സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഏതൊക്കെ സംഘടനകളെ കൂടെ നിർത്തും എന്നത് വരെയുള്ള എല്ലാ കണക്ക് കൂട്ടലും നടത്തിയാണ് പ്രധാന പാനലുകൾ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായത്. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മലയാളികളായതു കൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിനും ഇന്ത്യൻ സ്‌കൂൾ തിരഞ്ഞടുപ്പിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇന്ത്യൻ സ്‌കൂളിന്റെ മുൻചെയർമാൻ എന്ന നിലയിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള മുൻകൈയെടുത്തു കൊണ്ട് എല്ലാത്തവണത്തെയും പോലെ യു.പി.എ എന്ന പേരിൽ പാനലുണ്ടായത്.
ഇത് കാരണം കേരളീയ സമാജത്തിലെ വനിതകൾ അടക്കമുള്ള ഒരു വലിയ വിഭാഗം യുപിഎ പാനലിന് വേണ്ടി പ്രവർത്തിക്കുകയും ഭരണ സമിതി അംഗങ്ങൾ എല്ലാം തന്നെ ഫ്രാൻസിസ് കൈതാരത്ത് നയിക്കുന്ന പാനലിന് പരസ്യമായി പിന്തുണയും നൽകിയിരുന്നു. കേരളീയ സമാജം സെക്രട്ടറി എൻ.കെ വീരമണി പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ അനുഭാവ സംഘടനയായ ബഹ്റൈൻ പ്രതിഭ നേരിട്ട് തങ്ങളുടെ പ്രതിനിധി എന്ന നിലയിൽ ജോയ് വെട്ടിയാടനെ യു.പി.എയുടെ സ്കൂൾ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ഇതോടൊപ്പം കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ ഗ്ലോബൽ ഭാരവാഹി അടക്കമുള്ളവർ പരസ്യമായി യു.പി.എയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. കൂടാതെ ഫ്രാൻസിസ് കൈതാരത്ത് മുന്പ് പ്രധാന ഭാരവാഹിത്വം വഹിച്ചിരുന്ന സിംസ്, കേരളാ കാത്തലിക് അസോസിയേഷന്റെ ഒരു വിഭാഗം എന്നിവരും പരസ്യമായി പ്രവർത്തന രംഗത്ത് വരികയുണ്ടായി. ഇത് യു.പി.എയുടെ വിജയപ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരുന്നു.
അതേസമയം ബഹ്റൈൻ പ്രതിഭ ഇവർക്കൊപ്പം ചേർന്നതോടെ കേരളീയ സമാജത്തിൽ അടുത്തിടെ രൂപീകരിക്കപ്പെട്ട ബി.ജെ.പി അനുകൂല സംഘടനായ ധ്വനി എന്ന കൂട്ടായ്മയിലെ പലരും പ്രിൻസ് നടരാജന്റെ കൂടാരത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. അവരുടെ പ്രതിനിധിയായ രാജേഷിന് പി.പി.എ പാനലിൽ ഒരു സീറ്റ് നൽകുകയും ചെയ്തു. ഇതോടൊപ്പം കേരളീയ സമാജത്തിലെ ഭരണപക്ഷത്തിൽ പ്രവർത്തിക്കുന്ന ചിലരും പ്രതിപക്ഷത്തിലും പ്രവർത്തിക്കുന്നവരും പരസ്യമായി മുൻ സമാജം സെക്രട്ടറി കൂടിയായിരുന്ന പ്രിൻസ് നടരാജന്റെ പാനലിന് വേണ്ടി പ്രവർത്തനവും തുടങ്ങി. ഇടതുപക്ഷ സംഘടനയായ പ്രതിഭയുടെ നേതാക്കൾക്കൊപ്പം കോൺഗ്രസ് നേതാക്കളും വോട്ടു പിടിക്കുന്ന രംഗം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ ചില കോൺഗ്രസുകാരും പ്രിൻസിനെ പിന്തുണച്ചു. ബഹ്റൈനിലെ എൻ.എസ്.എസിനെ പ്രതിനിധീകരിക്കുന്ന കെ.എസ്.്സി.എയുടെ പ്രസിഡണ്ട് പന്പാവാസൻ നായർ പ്രിൻസ് നടരാജനോടൊപ്പവും, മുൻ പ്രസിഡണ്ട് സുനിൽ പിള്ളയുടെ നേതൃത്വത്തിൽ കുറച്ച് പേർ യു.പി.പിക്കൊപ്പവും നിലവിലെ സെക്രട്ടറി മനോജ് യു.പി.എക്കൊപ്പവും നിലകൊണ്ടു. ഇതേ സംഘടനയിലെ അംഗമായ രാജേഷ് നന്പ്യാരുടെ സ്വാധീനം കാരണം ഇവിടെയുള്ള വോട്ടുകളും പി.പി.എയിലേയ്ക്ക് വന്നുവെന്ന് വേണം കരുതാൻ.
ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഈ കണക്കുകളിൽ പലതും തെറ്റിയത് യു.പി.എ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തുന്നതിന് കാരണമായി. ഫ്രാൻസിസ് കൈതാരത്തിന് വ്യക്തിപരമായി ഉള്ള സ്വാധീനം ഉപയോഗിച്ച് നേടിയ വോട്ടുകൾ അദ്ദേഹത്തെ ഒന്പതാം സ്ഥാനക്കാരനാക്കി. ഇന്ത്യൻ സ്‌കൂളിന്റെ കാര്യത്തിൽ സമാജത്തിന്റെ ഇടപ്പെടലിനെതിരെ ഉണ്ടായ പ്രചരണവും വോട്ടു ബാങ്കിൽ വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട്. ഫ്രാൻസിസ് കൈതാരത്തുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന കെ.എം.സി.സിയുടെ വോട്ടും ഇത്തവണ നിർണ്ണായകമായിരുന്നു. പരസ്യമായി ആർക്ക് വോട്ട് ചെയ്യുമെന്ന് കെ.എം.സി.സി പ്രഖ്യാപിച്ചില്ലെങ്കിലും അംഗങ്ങൾ പലരും പല പാനലുകളിൽ പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് സമാന്തര സംഘടനയായ ഐ.വൈ.സി.സി സമദൂരം പാലിച്ചപ്പോൾ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹി ലതീഷ് ഭരതൻ യു.പി.പിക്കൊപ്പമാണ് നിലയുറപ്പിച്ചത്. കഴിഞ്ഞ ഭരണ സമിതിയിലെ വൈസ് ചെയർമാനായി പ്രവർത്തിച്ച മുഹമ്മദ് ഇഖ്‌ബാലിനെ കൂടെ നിർത്തിയതും യു.പി.പിയിൽ നിന്നും അടർന്ന് വന്ന് രക്ഷിതാക്കൾ വിഭാഗം ഉണ്ടാക്കിയ റഫീഖ് അബ്ദുല്ല അടക്കമുള്ളവരെ പാനലിൽ ഉൾപ്പെടുത്തിയതും യു.പി.എ പാനലിന് മൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്നുള്ള തോന്നൽ രക്ഷിതാക്കൾക്കുണ്ടായി എന്നതും വോട്ട് കുറയാൻ കാരണമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.പി.എയെ നിശിതമായി വിമർശിക്കുകയും പി.പി.എ പാനലിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ നിലകൊള്ളുകയും ചെയ്ത ശ്രീധർ തേറന്പൽ ഉൾപ്പെടുന്ന ഐ.എസ്.പി.പിക്കും ഇത്തവണ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചില്ല.
അതേസമയം രാഷ്ട്രീയ പാർട്ടികളുടെ പരസ്യമായ പിന്തുണ ഇല്ലാതെ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച യു.പി.പിക്ക് രണ്ടാം സ്ഥാനത്തേയ്ക്ക് എത്താൻ സാധിച്ചു. കൂടാതെ ചെയർമാൻ സ്ഥാനാർത്ഥിയായ അജയ് കൃഷ്ണൻ ഏഴാമനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആദ്യാവസാനം വരെ മികച്ച തിരഞ്ഞെടുപ്പ് പ്രചാരണവും സംഘടിതമായ ഏകീകരണവും അവരുടെ പാനലിന് കുറെയേറെ വോട്ടുകൾ സ്‌കോർ ചെയ്യുന്നതിന് കാരണമായി. മുൻ ചെയർമാൻ അബ്രഹാം ജോണിന്റെ നേതൃത്വത്തിലാണ് യു.പി.പി മത്സരിച്ചത്. ഫ്രാൻസിസ് കൈതാരത്തിനും അബ്രഹാം ജോണിന്റെ പാനലിനും സമുദായ അംഗങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നുള്ള പ്രചാരണം ശക്തമായിരുന്നുവെങ്കിലും വോട്ടിൽ അതും പ്രതിഫലിച്ചില്ല. മാത്രമല്ല പി.പി.എയുടെ സജി ആന്റണി തിരഞ്ഞെടുപ്പിൽ രണ്ടാമനായി വിജയിക്കുകയയും ചെയ്തു. ഈ ഫലത്തോടെ ബഹ്റൈനിലെ മലയാളി രാഷ്ട്രീയ സമവാക്യങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതുകയാണ് നിഷ്പക്ഷരായ പൊതുസമൂഹം.