വിദേശികൾ ഭൂമി സ്വന്തമാക്കുന്നത് തടയുന്നതിനുള്ള ബിൽ ബഹ്‌റൈൻ പാസാക്കി

മനാമ : വ്യാവസായിക, ടൂറിസം മേഖലകളിൽ ഒഴികെ വിദേശികൾ സ്വന്തമായി ഭൂമി വിലക്ക് വാങ്ങുന്നത് തടയുന്നതിനുള്ള നിയമം പാസാക്കി. ബിൽ പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിലാണ് ബില്ല് പാസ്സാക്കിയത്. എംപിമാരിൽ ഭൂരിപക്ഷവും ബില്ലിനെ പിന്തുണച്ച് വോട്ടു ചെയ്തു. ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫേഴ്‌സ് കമ്മിറ്റി സമർപ്പിച്ച ബിൽ, സർവേ ആൻഡ് ലാന്റ് രജിസ്‌ട്രേഷൻ ബ്യൂറോ ഉൾപ്പെടെയുള്ള കമ്മിറ്റികൾ അവലോകനം ചെയ്തശേഷമാണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
2001 ലെ നിയമത്തിലെ 2ാം വകുപ്പിന്റെ ഭേദഗതിയാണ് ബിൽ നിർദ്ദേശിക്കുന്നത്. ജിസിസി പൗരന്മാരെ നിയമവ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. “ബഹ്‌റൈനിൽ ഭൂപ്രദേശങ്ങളുടെ അഭാവത്തെക്കുറിച്ച് നമ്മൾ ബോധ്യമുള്ളവരാണെന്നും ഭവന നിർമ്മാണ പദ്ധതികൾക്കായി ഭൂമി അനുവദിക്കുന്നതിന് ഹൌസിംഗ് മന്ത്രാലയത്തിന്റെ ബുദ്ധിമുട്ടുകൾ ഇത് ശരിവയ്ക്കുന്നതാണെന്നും ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫേഴ്‌സ് കമ്മിറ്റി തലവൻ മജീദ് അൽ മജീദ് പറഞ്ഞു. ജിസിസി പൗരൻമാരെ ഒഴികെയുള്ള വിദേശികൾക്ക് റിയൽ എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം പരിമിതപ്പെടുത്തുകയും, ബഹ്‌റൈൻ പൗരന്മാർക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്ന രാജ്യത്തിന്റെ നയങ്ങൾ കണക്കിലെടുക്കുമ്പോൾ, വിദേശ നിക്ഷേപകർക്ക് വിനോദ സഞ്ചാര മേഖലകളിൽ ഭൂമി സ്വന്തമാക്കാൻ ബിൽ അനുവദിക്കുന്നു. സമ്പന്നരായ വിദേശികളിൽനിന്ന് മത്സരം കൂടാതെ ഭൂമി സ്വന്തമാക്കാ പൗരന്മാരെ പുതിയ ബിൽ സഹായിക്കും. അൽ മജീദ് കൂട്ടിച്ചേർത്തു. കമ്മിറ്റി അംഗം മുഹമ്മദ് മിലാദും ബില്ലിനെ പിന്തുണച്ചു.