ആപ്പിൾ ജ്യൂസിനെ മദ്യമാക്കി ചിത്രീകരിച്ചു ; പ്രതിഷേധവുമായി സഭാവിശ്വാസികൾ
ആപ്പിൾ ജ്യൂസിനെ മദ്യമാക്കി ചിത്രീകരിച്ചു ; പ്രതിഷേധവുമായി സഭാവിശ്വാസികൾ
മനാമ : ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ബഹ്റൈനിൽ വന്നപ്പോൾ സ്നേഹ വിരുന്നിന് ആപ്പിൾ ജ്യൂസ് കഴിച്ചത് മദ്യമാണെന്ന തരത്തിൽ പ്രമുഖ ചാനലിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്നതിനെതിരെ സഭാവിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്നുള്ള മാതൃഭൂമി ചാനലിന്റെ ന്യൂസ് അവറിൽ കേരളത്തിലെ മദ്യശാലകൾ പൂട്ടുന്നത് സംബന്ധിച്ച വിഷയത്തിൽ നടന്ന ചർച്ചയിൽ കാതോലിക്കാ ബാവയെ അപകീർത്തിപ്പെടുന്ന രീതിയിൽ ഒരു വ്യാജ ചിത്രം പ്രദർശിപ്പിച്ചത്. പിന്നീട് അവ സോഷ്യൽ മീഡിയകളിലും വാട്ട്സ് ആപ്പിലും വൈറൽ ആവുകയായിരുന്നു.
ചിത്രം കണ്ട ബഹ്റൈനിലെ സഭാ വിശ്വാസികളാണ് ഇത് 2012ൽ ഹാശാ ശുശ്രൂഷയ്ക്കായി ബഹ്റൈനിൽ എത്തിയപ്പോൾ പരിശുദ്ധ പിതാവ് കാലുകൾ കഴുകിയവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണെന്ന് തിരിച്ചറിഞ്ഞത്. ‘അത്താഴ വിരുന്നിന്റെ ചിത്രം’ എന്ന നിലയിൽ അന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം കട്ട് ചെയ്തെടുത്ത് മദ്യസൽക്കാരം നടത്തുന്ന രീതിയിൽ ഉയർത്തിക്കാണിച്ചതെന്ന് വിശ്വാസികൾ പറഞ്ഞു. വിരുന്നിന് വിളന്പാൻ ഗൾഫിൽ ലഭിക്കുന്ന അൽമറായി കന്പനിയുടെ ആപ്പിൾ ജ്യൂസാണ് ഉപയോഗിച്ചിരിക്കുന്നത്. ജനങ്ങൾക്ക് യാഥാർത്ഥ്യം വ്യക്തമാക്കിക്കൊടുക്കുവാനുള്ള സാമാന്യമര്യാദ പാലിക്കേണ്ട മാധ്യമങ്ങൾ ചിത്രത്തെ വളച്ചൊടിച്ച് അവരുടെ താൽപര്യത്തിനനുസരിച്ച് സംപ്രേക്ഷണം ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഓർത്തോഡോസ് സഭാ മാനേജിംഗ് കമ്മറ്റി അംഗം അലക്സ് ബേബി പറഞ്ഞു. വളച്ചൊടിക്കാതെ കാര്യങ്ങൾ സത്യസന്ധമായി പറയുന്നതിന് പകരം തങ്ങളുടെ ആരാധ്യനും ഓർത്തോഡോക്സ് സഭയുടെ മേലദ്ധ്യക്ഷനേയും കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് ഇന്നലെ ന്യൂസ് അവറിലൂടെ പ്രമുഖ ചാനൽ ചെയ്തതെന്ന് അലക്സ് ബേബി പ്രതികരിച്ചു. ‘അത്താഴ വിരുന്നിന്റെ ചിത്രം’ ഫേസ്ബുക്കിൽ നിന്നും എടുത്തുകൊണ്ട് മദ്യ സൽക്കാരമെന്ന നിലയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ സഭാ നേതൃത്വവുമായി ആലോചിച്ച് സൈബർ സെല്ലിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണെന്നും അലക്സ് ബേബി അറിയിച്ചു.
പ്രശസ്തിക്ക് വേണ്ടി ആത്മീയ നേതാക്കളെ പരിഹസിക്കുന്നതും വ്യാജ വാർത്ത കൊടുക്കുന്നതും അപലപനീയമാണെന്ന് ഇന്ത്യൻ ഓർത്തോഡോക്സ് സഭ മാനേജിംഗ് കമ്മറ്റി മുൻ അംഗവും മലയാളി ബിസിനസ് ഫോറം പ്രസിഡണ്ടുമായ ഡോ. ജോർജ്ജ് മാത്യു പറഞ്ഞു. പെസഹാ വ്യാഴാഴ്ച കുട്ടികൾക്കൊപ്പം ആപ്പിൾ ജ്യൂസ് നൽകിയതിനെ മദ്യമായി പ്രചാരണം നടത്തിയത് വിശ്വാസികൾക്ക് വേദനയുണ്ടാക്കിയതായും കള്ളപ്രചാരണം നടത്തുന്ന മാധ്യമ സംസ്കാരത്തെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭയുടെ പരമാദ്ധ്യക്ഷനെയും സഭാ വിശ്വാസികളെയും വേദനിപ്പിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനിടയായതിൽ അതിയായ ദുഃഖമുണ്ടെന്നും മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഈ നടപടി തീർത്തും പ്രതിഷേധാർഹമാണെന്നും ഓർത്തോഡോക്സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. ജോൺ പനയ്ക്കൽ, സണ്ണി കുലത്താക്കൽ എന്നിവർ അഭിപ്രയപ്പെട്ടു.
പ്രമുഖ ചാനലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ ചിത്രം പ്രദർശിപ്പിച്ചതിൽ ബഹ്റൈൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ഫാ. ടിനോ തോമസ് പറഞ്ഞു. സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ട മാധ്യമങ്ങൾ ഇത് പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന രീതി ഒരിക്കലും ന്യായീകരിക്കുവാൻ സാധിക്കില്ലെന്നും സാധാരണ ജനങ്ങൾക്ക് യാഥാർത്ഥ്യം മനസ്സിലാക്കി കൊടുക്കുകയും തെറ്റ് തിരുത്തുവാനുള്ള ആർജ്ജവം പ്രസ്തുത ചാനൽ കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭാവിശ്വാസികകളുടെ പ്രതിഷേധം കണക്കിലെടുത്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്കും അതിന്റെ ചുവടു പിടിച്ചു സോഷ്യൽ മീഡിയകളിൽ പ്രചാരണം നടത്തുന്നവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകാൻ തീരുമാനിച്ചതായി സഭാംഗങ്ങൾ പറഞ്ഞു.
സഭയുടെ വിശ്വാസികൾ ഒന്നടങ്കം ഒപ്പിട്ട പരാതി നൽകുന്നതിന് സഭാംഗങ്ങളായ ടി.ഐ വർഗീസ്, സാബു ജോൺ, എ.ഒ ജോണി, റിജോ തങ്കച്ചൻ, എബ്രഹാം ജോർജ്ജ്, രാജു കല്ലുംപുറം, മോൻസി ഗീവർഗീസ്, മാത്യു ഐസക്, സുമേഷ് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും.

