ബഹ്‌റിനിൽ പെയ്തത് റെക്കോർഡ് മഴ

മനാമ : ബഹ്‌റിനിൽ പെയ്തത് റെക്കോർഡ് മഴ. ദിവസങ്ങളായി നീണ്ടു നിൽക്കുന്ന ശക്തമായ മഴയിൽ രാജ്യത്തെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. വെള്ളക്കെട്ട് നീക്കം ചെയ്യാനായി അധികൃതർ കഠിനപരിശ്രമം നടത്തിവരികയാണ്.
ബഹ്‌റിന്റെ ചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും കൂടിയ അളവിലുള്ള മഴയാണ് ഫെബ്രുവരി 11 മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 88 മില്ലി മീറ്റർ (64 ക്യൂബിക് മീറ്റർ) ആണ് രാജ്യത്ത് ഇത്രയും ദിവസങ്ങൾ കൊണ്ട് ലഭിച്ച മഴ. മുൻപ് 1988ലായിരുന്നു ഏറ്റവും കൂടിയ അളവിൽ മഴയുണ്ടായത്. 106.8 മില്ലി മീറ്റർ മഴയായിരുന്നു അന്ന് ലഭിച്ചതെന്ന് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ സിവിൽ ഏവിയേഷൻ അഫയേഴ്‌സിലെ മീറ്ററോളജിക്കൽ ഡയറക്ടറേറ്റ് ഡയറക്ടർ ആദിൽ ദഹം അറിയിച്ചു.
മഴമേഘങ്ങൾ ഗൾഫ് മേഖലയുടെ തെക്കുഭാഗത്തേക്ക് നീങ്ങാൻ തുടങ്ങിയതായും, ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു
രാജ്യത്ത് മഴ മൂലം വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സന്ദർശിച്ചു. വെള്ളക്കെട്ട് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ടുകണ്ട് വിലയിരുത്തി.
എപ്പോഴും പ്രദേശത്ത് നിരീക്ഷണത്തിൽ ഉണ്ടാകണമെന്നും, നാശനഷ്ടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും, മഴവെള്ളം വറ്റിച്ചു കളയാൻ എല്ലാ പരിശ്രമങ്ങളും നടത്തണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടും, ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും നിർദ്ദേശിച്ചു.