പെരുമാറ്റച്ചട്ടം ലംഘിച്ചു; ഡോ. ഹാരിസിന് നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയെന്ന് മന്ത്രി വീണാ ജോർജ്

ഷീബ വിജയൻ
തിരുവനന്തപുരം I മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. പെരുമാറ്റച്ചട്ടം ലംഘിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. പരസ്യ പ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് (ഡി.എം.ഇ) കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
“ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഡോക്ടർമാർ ഉൾപ്പെടുന്ന സമിതി രൂപവത്കരിച്ചിരുന്നു. സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി സമിതി കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഡോ. ഹാരിസിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചത്. വകുപ്പുതലത്തിലുള്ള സ്വാഭാവിക നടപടിയാണത്. മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ പർച്ചേസിങ് പവർ കൂട്ടാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് നിർദേശം. ഇത് എല്ലാ മെഡിക്കൽ കോളജുകളിലും നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്‍റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. അതിനെ കുറിച്ച് വകുപ്പ് തലത്തിൽ കൂടുതൽ അന്വേഷണം നടത്തും. കളവ് പോയെന്നാണ് സംശയം. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടി ചട്ടപ്രകാരം വകുപ്പുതലത്തിൽ സ്വീകരിക്കേണ്ടത് മാത്രമാണ്” -മന്ത്രി പറഞ്ഞു.
ERSFERSWFDDEFWS