സാമൂഹ്യ പ്രവർത്തകർക്ക് നൽകിയ ഐഡന്റിറ്റി കാർഡുകൾ എംബസി തിരിച്ചു വാങ്ങുന്നത് പുതുക്കി നൽകാൻ

മനാമ: ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകർക്ക് നൽകിയ പ്രത്യേക ഐഡന്റിറ്റി കാർഡുകൾ ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടർന്നു അവ എംബസി തിരിച്ചുവാങ്ങുന്നുവെന്ന് ബഹറിനിലെ ഒരു പ്രാദേശിക പത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഇന്ന് ഫോര് പി.എം ന്യൂസിനോട് പറഞ്ഞു.
സാമൂഹ്യ പ്രവർത്തകർക്ക് എംബസിക്കു കീഴിലുള്ള ഇന്ത്യൻ കമ്മ്യുണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മുഖേന നൽകിയ കാർഡുകൾ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനു വേണ്ടിയാണ് തിരികെ വാങ്ങുന്നത്. ഈ വർഷം ജനവരിയിലാണ് ഏതാനും കാർഡുകളുടെ കാലാവധി കഴിയുന്നത്. അതിനാൽ എംബസിയുടെ കൈവശമുള്ള റെക്കോർഡിൽ കാലോചിതമായ വിവരങ്ങൾ ഉള്പ്പെടുത്തി പുതുക്കാൻ വേണ്ടിയാണ് സമാഹ്യ പ്രവർത്തകരിൽ നിന്നും കാർഡുകൾ തിരികെ വാങ്ങുന്നതെന്നു രാം സിംഗ് വ്യക്തമാക്കി.
ഇന്ത്യൻ കമ്മ്യുണിറ്റി റിലീഫ് ഫണ്ട് വഴി നൽകുന്ന കാർഡുകൾ ബഹറിനിലെ സാമൂഹ്യ പ്രവർത്തകർക്ക് പോലീസ് സ്റ്റേഷനിലും ആശുപത്രികളിലും മറ്റും കടന്നു ചെല്ലുമ്പോൾ ഒരു തിരിച്ചറിയൽ രേഖയായി ഉപകാരപ്പെടുന്നുണ്ട്. പലരുടെയും കാർഡുകൾ പല സമയങ്ങളിലാണ് കാലാവധി കഴിയുന്നത്. സന്നദ്ധ സാമൂഹ്യ സേവനം നടത്തുന്നവരുടെ പ്രവർത്തനം അവലോകനം ചെയ്ത ശേഷമാണ് ഇവ നല്കുന്നത്.
ഇരുപത്തഞ്ചോളം ഐഡന്റിറ്റി കാർഡുകളാണ് നൽകിയിരിക്കുന്നത്. ഐ.സി.ആർ.എഫിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സല്മാനിയ ആശുപത്രി മോർച്ചറി സന്ദർശനം, ജയിൽ സന്ദർശനം, ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്റർ സന്ദർശനം തുടങ്ങിയവ നടത്താറുണ്ട്. ഈ വേളയിലെല്ലാം എംബസിയുടെ തിരിച്ചറിയൽ കാർഡുകൾ ഉപകാരപ്പെടാറുണ്ടെന്നു ഒരു സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു.