പഹൽഗാം അക്രമണം; ഭീകരർ വിനോദസഞ്ചാരികളെ ലക്ഷ്യമിടുമെന്ന് കരുതിയില്ല; സുരക്ഷാ വീഴ്ച സമ്മതിച്ച് ലഫ്.ഗവർണർ

ഷീബ വിജയൻ
ശ്രീനഗർ I പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച സമ്മതിച്ച് ജമ്മു കാഷ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. സ്ഥലത്ത് മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മനോജ് സിൻഹയുടെ പ്രതികരണം. പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്. നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടു, അതൊരു സുരക്ഷാ വീഴ്ചയായിരുന്നു എന്ന് നിസംശയം പറയാം. ഭീകരവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതാണ് പൊതുവിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്. അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാനുള്ള സൗകര്യമോ സ്ഥലമോ ഇല്ല. പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. കേസിൽ എൻഐഎ നടത്തിയ അറസ്റ്റുകൾ പ്രാദേശിക പങ്കാളിത്തം സ്ഥിരീകരിക്കുന്നു. രാജ്യത്തിന്‍റെ ആത്മാവിനെ ദുർബലപ്പെടുത്താനായുള്ള ബോധപൂർമുള്ള പ്രഹരമായിരുന്നു ആക്രമണം. വർഗീയ വിഭജനം സൃഷ്ടിക്കാനായിരുന്നു പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. കാഷ്മീരിന്‍റെ സാമ്പത്തിക മേഖലയ്ക്ക് പാക്കിസ്ഥാൻ നടത്തിയ ഈ ആക്രമണം തിരിച്ചടിയായിരുന്നു. തീവ്രവാദം ഇനി ഇവിടെ സ്വീകാര്യമല്ല എന്നതിന്‍റെ വ്യക്തമായ സൂചനകളായിരുന്നു ജമ്മു കാഷ്മീരിലെ ജനങ്ങൾ ആക്രമണത്തിനെതിരേ നടത്തിയ പ്രതിഷേധങ്ങൾ. ഓപ്പറേഷൻ സിന്ദൂറിനുശേഷം ജമ്മുകാമീർ മേഖലയിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
DFSADFSADSF