ലോകകപ്പിന് ശേഷം ട്വന്റി−20 നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി
മുംബൈ: ലോകകപ്പിന് ശേഷം ട്വന്റി−20 നായക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കി വിരാട് കോലി. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറയുന്നു. ഒന്‍പത് വർഷത്തോളമായി മൂന്ന് ഫോർമാറ്റുകളിലും കളിച്ചു വരികയാണ്. 5−6 വർഷമായി നായകനെന്ന നിലയിൽ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നൽകണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി−20യിൽ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.
ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉൾപ്പെടെയുൾളവരുമായി വിഷയം ചർച്ച ചെയ്തു. ഒക്ടോബറിൽ നടക്കുന്ന ട്വന്റി−20 വേൾഡ് കപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടർമാർ ഉൾപ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവൻ പുറത്തെടുത്ത് ഇനിയും ഇന്ത്യൻ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേർത്തു.