താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു.


അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചിട്ട് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ കണ്ണീർ കാഴ്ചകൾ ഇന്നും ഒരു ജനതയെ വീർപ്പുമുട്ടിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ , ക്രൂരമായി കൊലചെയ്യപ്പെട്ട മനുഷ്യ ജീവനുകൾ എല്ലാം അഫ്ഗാൻ ജനതയുടെ നീറുന്ന ഓർമകളാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ജനങ്ങൾ ജീവിക്കാനായി നിലവിളിക്കുകയാണ്.

താലിബാൻ ജനങ്ങളോട് യാതൊരുവിധ ദയ ഇല്ലാതെയാണ് പെരുമാറുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ഓഗസ്റ്റ് 15-നാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിക്കുന്നത്.അഫ്ഗാനിസ്ഥാൻ നിലവിൽ ലോകത്തിലെ ഏറ്റവും മോശം മാനുഷിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്‌ട്രസഭ അഭിപ്രായപ്പെട്ടു.

ആശുപത്രികളിൽ ജനിച്ചു വീഴുന്ന കുട്ടികൾക്ക് പോളിയോ നല്കാൻ തയ്യാറാകാത്തത് മൂലം നിരവധി കുഞ്ഞുങ്ങൾ മരണപ്പെടുകയും , വൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം മൂസ ഖല ജില്ലയിൽ കോളറ ബാധിച്ചവരെ ഒരു സ്ഥലത്തു അടച്ചു പൂട്ടിയിടുന്ന സാഹചര്യം ഉണ്ടായി. ഓരോ ദിവസം കഴിയുന്തോറും കോളറരോഗികളുടെ എണ്ണം പെരുകി വരികയാണ് അഫ്ഗാനിൽ.

പ്രസവം കഴഞ്ഞ സ്ത്രീകളിൽ കുത്തിവെക്കുന്നതിനായി തുരുമ്പിച്ച സിറിഞ്ചാണ് ഉപയോഗിക്കുന്നത്. ഇത്തരം സംഭവങ്ങൾ കൂടി വന്നതോടെ ജനങ്ങൾ ആശുപത്രി അധികൃതരെ ആക്രമിക്കുകയും തുടർന്ന് ആശുപത്രി അടച്ച് പൂട്ടിക്കുകയും ചെയ്തു.പോഷകാഹാരമുള്ള ഭക്ഷണം ലഭിക്കാത്തത് മൂലം നിരവധി പട്ടിണി മരണങ്ങളും കടുത്ത ദാരിദ്ര്യവുമാണ് അഫ്ഗാൻ നേരിടുന്നത്.

റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയത് മൂലം അഫ്ഗാനിസ്ഥാനിൽ പണപ്പെരുപ്പവും , തൊഴലില്ലായ്മയും രൂക്ഷമായിരിക്കുകയാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഏകദേശം 35 ദശലക്ഷം ജനങ്ങൾ ദുരിതത്തിലായി.

സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നിവ പൂർണ്ണമായും നിരോധിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചവരെ കൊന്നുതളളാനും താലിബാൻ ഭീകരർ മടിക്കുന്നില്ല. സാമ്പത്തികവും സാമൂഹികമായും കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ് അഫ്ഗാനിസ്ഥാൻ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed