ദുബായ് തെരുവിൽ കഴിഞ്ഞ മലയാളി യുവതി ഇനി സുരക്ഷിത ; സംരക്ഷണം എമിഗ്രേഷൻ ഏറ്റെടുത്തു


കഴിഞ്ഞ 9 മാസത്തോളം ബർദുബായ് തെരുവിൽ കഴിഞ്ഞ മലയാളി വനിതയുടെ സംരക്ഷണം ദുബായ് എമിഗ്രേഷൻ അധികൃതർ ഏറ്റെടുത്തു. തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവിനാണ് അധികൃതർ സംരക്ഷണം നൽകിയത്. അനിത സുരക്ഷിതമായി എമിഗ്രേഷന്റെ കീഴിൽ ഷെൽട്ടറിൽ കഴിയുന്നതായി അറിയിച്ചു. ഇവരുടെ കട ബാധ്യതകൾ തീർക്കാനും എമിഗ്രേഷൻ ശ്രമം തുടരുന്നു. പിന്നീട്, നാട്ടിലേക്ക് തിരിച്ചയക്കാനാണ് ഉദ്ദേശിക്കുന്നത്.  മാസങ്ങളായി അനിത രാപ്പകൽ കഴിച്ചുകൂട്ടുന്നത് ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിലാണെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബൂത്തിലെ കുഞ്ഞു സ്റ്റൂളിലിരുന്ന് ഉറങ്ങിയിരുന്ന അനിത പ്രഭാതകൃത്യങ്ങൾ നടത്തിയിരുന്നത് തൊട്ടടുത്തെ പൊതു ശൗചാലയത്തിലായിരുന്നു.  വലിയ കട ബാധ്യതയും ജയിൽ ജീവിതവുമായിരുന്നു  ദുബായിൽ നല്ല രീതിയിൽ കുടുംബവുമൊത്ത് ജീവിച്ച  അനിതയുടെ ജീവിതം തെരുവിലെത്തിച്ചത്. ബാങ്കുകളിലെ ബാധ്യതകൾ എമിഗ്രേഷൻ ഒത്തുതീർപ്പാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, സ്വകാര്യ കമ്പനിയുമായി വിഷയം ചർച്ച ചെയ്ത് പരിഹരിച്ചാലേ അനിതയുടെ പ്രശ്നത്തിന് പൂർണ പരിഹാരമാകുകയുള്ളൂ. അതിന് തയ്യാറായി സന്മനസ്സുള്ള ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 

You might also like

Most Viewed