ലോകത്ത് വാക്സിൻ വിതരണത്തിലും കോവിഡ് പരിശോധനകളിലും യുഎഇ ഒന്നാമത്

അബുദാബി∙ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സീൻ നൽകിയ രാജ്യമായി യുഎഇ. ഇതുവരെ 1.55 കോടി ഡോസ് കോവിഡ് വാക്സീനാണു നൽകിയത്. വാക്സീൻ യോഗ്യരായവരിൽ 72.1% പേരും 2 ഡോസും സ്വീകരിച്ചു. ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവർ 73.8% വരും.
ബ്ലൂംബർഗ് വാക്സീൻ ട്രാക്കർ കണക്കനുസരിച്ചു സെയ്ഷൽസ് ആണ് രണ്ടാം സ്ഥാനത്ത് (71.1%). സിനോഫാം, ഫൈസർ, സ്പുട്നിക്–5, അസ്ട്രാസെനക, മൊഡേണ എന്നീ 5 വാക്സീനുകളാണു യുഎഇ ആരോഗ്യമന്ത്രാലയം അംഗീകരിച്ചത്. സ്വദേശികൾക്കും വിദേശികൾക്കും ഇവ സൗജന്യമായാണ് നൽകിവരുന്നത്. യുഎഇയിൽ ഇതുവരെ 5.83 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി.
ജനസംഖ്യയുടെ (98.9 ലക്ഷം) അഞ്ചിരട്ടിയിലേറെ പിസിആർ പരിശോധനകളാണു യുഎഇയിൽ നടത്തിയത്. ജനസംഖ്യയെക്കാൾ കൂടുതൽ കോവിഡ് പരിശോധന നടത്തുന്ന ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ.