സമരം പാർലമെന്‍റിന് മുന്നിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം ശക്തമാക്കാനൊരുങ്ങുന്നു. ഈ മാസം 22 മുതൽ പാർലമെന്‍റിന് മുന്നിൽ സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. വർഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനാനിരിക്കെയാണ് പ്രഖ്യാപനം. സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരും.
സിംഘുവിൽ ഇന്ന് കൂടിയ സംയുക്ത കിസാൻ മോർച്ച യോഗത്തിലായിരുന്നു തീരുമാനം. ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. ഇതിനുമുന്നോടിയായി പാർലമെന്‍റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകും.