മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന എണ്ണ ശുദ്ധീകരണ ശാല വൻമുന്നേറ്റം കുറിക്കുമെന്ന് സൗദിയും യു.എ.ഇയും
മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന എണ്ണ ശുദ്ധീകരണ ശാല വൻമുന്നേറ്റം കുറിക്കുമെന്ന് സൗദിയും യു.എ.ഇയും. അബൂദബിയിൽ ഇരു രാജ്യങ്ങളിലെയും കിരീടാവകാശികളാണ് ഇതു സംബന്ധിച്ച ചർച്ച നടത്തിയത്. സൗദിയും യു.എ.ഇയും സംയുക്തമായാണ് ഇന്ത്യൻ പദ്ധതിയിൽ മുതൽമുടക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും പദ്ധതിയിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. നേരത്തെ 44 ബില്യണായിരുന്നു പദ്ധതി മുടക്കുമുതൽ. 2018 ലാണ് ഇതു സംബന്ധിച്ച ചർച്ച ആരംഭിച്ചത്. പിന്നീട് ഇത് ഉയർത്തി 70 ബില്യൺ ഡോളറാക്കുകയായിരുന്നു.
റിഫൈനറി, പെട്രോ കെമിക്കൽ കോംപ്ലക്‌സ് എന്നിവ വികസിപ്പിക്കുന്ന സംരഭങ്ങളെക്കുറിച്ച് ചർച്ച നടന്നു. പദ്ധതി മുഖേന ഇന്ത്യൻ എണ്ണ വിപണിയിൽ സൗദി, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള ആറു ലക്ഷം ബാരൽ പ്രതിദിന എണ്ണ സംഭരിക്കാൻ സാധിക്കും. സൗദി അരാംകോയും അഡ്നോക്കും ചേർന്ന് ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ പ്രാരംഭ പ്രവർത്തനങ്ങൾ മുന്നോട്ടു പോയിട്ടില്ല. പെട്രോകെമിക്കൽ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് സൗദിയും യു.എ.ഇയും ആവർത്തിച്ചു. മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന എണ്ണ സംസ്കരണശാലയിൽ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരംകോയും അബൂദബിയിലെ അഡ്നോകുമാണ് പങ്കാളിത്തം വഹിക്കുക. ഒറ്റ ഘട്ടത്തിൽ പൂർത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംസ്കരണശാലയാണിത്.

