വിടവാങ്ങല്‍ ചാംപ്യന്‍ഷിപ്പിനിറങ്ങിയ ഉസൈന്‍ ബോള്‍ട്ട് കുതിപ്പ് തുടങ്ങി
ലണ്ടൻ : ലോക അത്‌ലറ്റിക് മീറ്റില്‍ വിടവാങ്ങല്‍ ചാംപ്യന്‍ഷിപ്പിനിറങ്ങിയ ഉസൈന്‍ ബോള്‍ട്ട് കുതിപ്പ് തുടങ്ങി. 100 മീറ്റര്‍ ഹീറ്റ്സില്‍ 10.07 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ ബോള്‍ട്ട് സെമിയിലേക്ക് യോഗ്യതനേടി.
പുരുഷൻമാരുടെ നൂറുമീറ്റർ ഹീറ്റ്സിൽ 10.07 സെക്കൻഡിൽ ഒന്നാമതെത്തിയാണ് ഉസൈൻ ബോൾട്ട് സെമിയിലേക്ക് യോഗ്യത നേടിയത്. തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു ബോൾട്ട്. ജമൈക്കയുടെ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്‌ലിൻ, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരും ഹീറ്റ്സിലെ ജേതാക്കളായി സെമിയിലെത്തി. ഇന്ന് ബഹ്‌റൈൻ സമയം രാത്രി 9 നാണ് 100 മീറ്റർ സെമിഫൈനൽ മൽസരങ്ങൾ. 11.45 നാണ് ഫൈനൽ.
മൂന്നാം ഹീറ്റ്സിൽ മൽസരിച്ച ജൂലിയൻ ഫോർട്ടിന്റേതാണ് ആദ്യ റൗണ്ടിലെ മികച്ച സമയം (9.99 സെക്കൻഡ്). രണ്ടാം ഹീറ്റ്സിലോടിയ ജമൈക്കയുടെ യൊഹാൻ ബ്ലേക്ക് ജപ്പാൻ താരം അബ്ദുൽ ഹക്കീം ബ്രൗണിനു പിന്നിൽ രണ്ടാമതായി. ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പിനുശേഷം ലോകകായിക വേദിയോടു വിടപറയുന്ന ഉസൈൻ ബോൾട്ട് ചരിത്ര വിടവാങ്ങലാണ് ലക്ഷ്യമിടുന്നത്. 200 മീറ്ററിൽ നിന്നു പിൻമാറിയിയ ബോൾട്ട് ലണ്ടനിൽ 100 മീറ്ററിലും 4–100 മീറ്റർ റിലേയിലുമാണ് മൽസരിക്കുന്നത്.

