ഖത്തർ-സൗദി കര മാർഗം ചരക്കുനീക്കം 14 മുതൽ

ദോഹ: ഖത്തർ-സൗദി കര അതിർത്തികളിലൂടെ ഈ ഞായറാഴ്ച മുതൽ വാണിജ്യ ചരക്കുനീക്കങ്ങൾക്ക് തുടക്കമാകും. ട്രക്ക് ഡ്രൈവർമാരും ഇറക്കുമതി വ്യാപാരികളും പാലിക്കേണ്ട എൻട്രി, എക്‌സിറ്റ് ചട്ടങ്ങളും കസ്റ്റംസ് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയുടെ സൽവ അതിർത്തിയിൽ നിന്നു ഖത്തറിന്റെ അബു സമ്ര വഴി രാജ്യത്തേക്കുള്ള പ്രവേശന, കോവിഡ് നയങ്ങൾ പാലിച്ചു കൊണ്ടു വേണം ചരക്കു നീക്കം നടത്താൻ.
മൂന്നര വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ജനുവരി 9 മുതലാണ് സൗദി അറേബ്യ ഖത്തറിലേക്കുള്ള സൽവ അതിർത്തി തുറന്നത്. ഖത്തർ-സൗദി അതിർത്തികളിലൂടെ ഇരു രാജ്യങ്ങൾക്കിടയിലുമുള്ള റോഡ് ഗതാഗതവും വിമാനസർവീസുകളും സുഗമമാണ്. വാണിജ്യ നീക്കത്തിന് തുടക്കമിടുന്നതോടെ ഇരുരാജ്യങ്ങളിലേയും ആഭ്യന്തര വിപണികളിലേക്ക് കൂടുതൽ വ്യത്യസ്ത ഉൽപന്നങ്ങളെത്തും.
പ്രവാസി വ്യാപാരികൾക്കും പുതിയ നടപടി ഗുണകരമാകും. ഈ വർഷം രണ്ടാം പാദത്തിൽ അബു സമ്ര അതിർത്തിയുടെ നവീകരണ, അറ്റകുറ്റപ്പണി ജോലികൾ തുടങ്ങും. 14 മാസത്തേക്കാണിതെങ്കിലും യാത്രാ, ചരക്കു നീക്കങ്ങൾ തടസ്സമില്ലാതെ തുടരും.