അന്താരാഷ്ട്ര സർവീസിനൊരുങ്ങി സൗദി എയർലൈൻസ്

റിയാദ്: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രക്ക് സജ്ജമായി സൗദി എയർലൈൻസ്. സിവിൽ ഏവിയേഷൻ അതോരിറ്റിയുമായി സഹകരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലേക്കുള്ള സർവീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള സർവീസ് സംബന്ധിച്ച് മാർച്ചിന് മുന്നോടിയായി അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസി.
നിലവിൽ വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ അടിസ്ഥാനത്തിലാണ് സർവീസുകൾ. കോവിഡ് യാത്രാ നിരോധം നീക്കി സർവീസുകൾ സാധാരണ നിലയിലാവുക മാർച്ച് 31 മുതലാണ്. ഇതിനു മുന്നോടിയായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക എയർലൈൻസായ സൗദിയ തയ്യാറെടുപ്പ് പൂർത്തിയാക്കിയത്.
ഷെഡ്യൂൾ വിവരങ്ങൾക്ക് എയർലൈൻസിന്‍റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും വെബ്സൈറ്റുകളും വരും ദിനങ്ങളിൽ പരിശോധിക്കാമെന്ന് സൗദിയ അറിയിച്ചു. സിവിൽ ഏവിയേഷൻ അതോരിറ്റിയുമായി സഹകരിച്ചും എകോപനം നടത്തിയുമാണ് ഷെഡ്യൂളുകൾ വരിക. ഇതിനിടെ, കോവിഡ് കേസുകൾ പെരുകിയ ചില രാജ്യങ്ങളിലേക്ക് യാത്രാ നിരോധം തുടരുകയാണ്. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോരിറ്റിയും പരിശോധിച്ചാണ് തീരുമാനമെടുക്കുക.