സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയൽ പുരസ്‌കാരത്തിന്റെയും വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കൊവിഡ് മാനദണ്ധങ്ങൾ പാലിച്ച് വൈകീട്ട് ആറ് മണിക്ക് ടാഗോർ തിയറ്ററിലാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ അവാർഡ് ജേതാക്കൾക്കും ക്ഷണിതാക്കൾക്കും മാത്രമാണ് പ്രവേശനാനുമതി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജേതാക്കളുടെ പുരസ്‌കാര സമർപ്പണവും മുഖ്യമന്ത്രി നിർവ്വഹിക്കും.
മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, അഡ്വ. വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, സുരേഷ് ഗോപി, വി എസ് ശിവകുമാർ എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. ഡി സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, കെടിഡിസി ചെയർമാൻ എം വിജയകുമാർ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ പി ശ്രീകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്‍റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ സി ഡാനിയേൽ അവാർഡ് നൽകി സംവിധായകൻ ഹരിഹരനെ ചടങ്ങിൽ ആദരിക്കും.
ഒക്ടോബർ 13നായിരുന്നു 50−ാമത് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കും, ആഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറംമൂടിന് മികച്ച നടനുമുള്ള പുരസ്‌കാരം ലഭിച്ചു. ജെല്ലിക്കെട്ടിന് ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം.