ഏജന്റ് മുങ്ങി ; മലപ്പുറത്ത് നിന്നുള്ള ഉംറ തീർത്ഥാടകർ മക്കയിൽ കുടുങ്ങി

മക്ക : മലപ്പുറം വേങ്ങരയിൽ നിന്ന് ഉംറയ്ക്കു പോയ 25 തീർത്ഥാടകർ മക്കയിൽ കുടുങ്ങി. മടക്കയാത്രാ ടിക്കറ്റ് നൽകാതെ ഏജന്റ് മുങ്ങിയതാണ് 18 സ്ത്രീകളടക്കം 25 തീർത്ഥാടകരെ ദുരിതത്തിലാക്കിയത്. പ്രായമായവരും ശാരീരിക അവശതകളുള്ളവരും സംഘത്തിലുണ്ട്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റ് എല്ലാവരെയും സൗദിയിലെത്തിച്ചത്. എന്നാൽ ഒരാഴ്ചയായി ഇയാളെക്കുറിച്ചു വിവരമില്ല. ഈ മാസം 19നു മടങ്ങാനിരുന്ന തീർത്ഥാടകർ മക്കയിൽ തന്നെ തുടരുകയാണ്. ട്രാവൽ ഏജൻസി വാടക നൽകാത്തതിനാൽ ലോഡ്ജ് അധികൃതർ ഇവരുടെപാസ്പോർട്ട് പിടിച്ചുവച്ചിരിക്കുകയാണ്.
ജൂലൈ ഒന്നിനു മിക്കവരുടെയും വിസ കാലാവധി അവസാനിക്കും. അതിനു മുന്പ് തിരികെ നാട്ടിലെത്താനായില്ലെങ്കിൽ നിയമലംഘകരാകും. സൗദിയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റും മക്കയിലെ താമസവും ഭക്ഷണവുമടക്കം 60,000− 80,000 രൂപയാണ് ഓരോരുത്തരിൽ നിന്നും വാങ്ങിയത്. ഉംറയ്ക്കെത്തിയ 31 അംഗ സംഘത്തിൽ ആറു പേർ സ്വന്തം നിലയ്ക്കു ടിക്കറ്റെടുത്തവരായിരുന്നു. ഇവർക്കു പ്രശ്നമില്ല.