വിശുദ്ധ ഹജ്ജിന് മണിക്കൂറുകളെണ്ണി തീർത്ഥാടക ലക്ഷങ്ങൾ; ഇന്ത്യയിൽ നിന്നെത്തിയത് 12.3 ലക്ഷം


അക്ബർ പൊന്നാനി

ജിദ്ദ:  വിശുദ്ധ ഹജ്ജിന് സമാരംഭം കുറിച്ച് കൊണ്ട് പുണ്യമക്കയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള കൂടാര നഗരത്തിൽ ബുധനാഴ്ച രാത്രിയോടെ ഏകദേശം ഇരുപത് ലക്ഷം തീർത്ഥാടകർ സംഗമിക്കും. ജീവിതാഭിലാഷം അനുഗ്രഹീതമായി പൂവണിയട്ടെയെന്ന പ്രാർത്ഥനയിൽ ഹജ്ജിന് മണിക്കൂറുകളെണ്ണി കഴിയുകയാണ് മക്കയിലും പരിസരങ്ങളിലും അവിടേക്കുള്ള വഴികളിലുമുള്ള വിശ്വാസി ലക്ഷങ്ങൾ.

തീർത്ഥാടക പ്രളയത്തിൽ ഉമ്മുൽ ഖുറാ (മക്ക) യും പരിസരങ്ങളും വീർപ്പ് മുട്ടുകയാണ്. എങ്ങും മന്ത്രധ്വനികളും സൽകർമങ്ങളും. "ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക്ക് ...." മന്ത്രം സംഘമായും ഉച്ചത്തിലും ഉരുവിട്ടുകൊണ്ടുള്ള പുരുഷാരങ്ങളുടെ അവിരാമ പ്രവാഹം പാരമ്യത്തിൽ.

വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ആഗമനം രണ്ടു ദിവസം മുമ്പേ സമാപിച്ച പശ്ചാത്തലത്തിൽ സൗദിയ്ക്ക് അകത്ത് നിന്നുള്ള ആഭ്യന്തര തീർത്ഥാടകരുടെ പ്രവാഹമാണ് രാജ്യത്തിൻറെ മുക്ക് മൂലകളിൽ നിന്ന് മക്കയിലേക്കും മിനായിലേക്കുമുള്ള വഴികളിൽ.

ഇന്ത്യയിൽ നിന്ന് ഇത്തവണ ഒന്നേ കാൽ ലക്ഷത്തിലേറെ (122,518) തീർത്ഥാടകരാണ് ഇസ്ലാമിന്റെ നിർബന്ധ വാർഷിക അനുഷ്ഠാനത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. ഇതിൽ പതിനാറായിരത്തിലേറെ (16,341) പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് പുറമെ നിരവധി പതിനായിരങ്ങൾ ഇന്ത്യക്കാരായ ആഭ്യന്തര ഹാജിമാർ ആയും ഉണ്ട്.

ഇന്ത്യൻ ഹാജിമാരോട് ചൊവ്വാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശം നൽകി. സൗദിയിലെ ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെ വാഹനങ്ങളിലാണ് ഇന്ത്യൻ ഹാജിമാർ മിനായിൽ എത്തിക്കുക. അതോടൊപ്പം, ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന മെട്രോ ടെയിൻ സേവനം ഇത്തവണ 59,265 ഇന്ത്യൻ ഹാജിമാർക്കും ലഭിക്കും.

വിശുദ്ധ ഹജ്ജിന്റെ തിരുകർമങ്ങൾ സമാരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

മഹത്തായ അറഫാ സംഗമത്തിന്റെ തലേന്നാൾ "യൗം തർവിയ" ആചരിച്ച് ഹാജിമാര് മിനായിൽ തമ്പടിക്കുന്നതോടെയാണ് അനുഷ്ഠാനങ്ങൾക്ക് തുടക്കമാവുന്നത്. ഇത് ഇത്തവണ ബുധനാഴ്ച (ജൂൺ 4) യാണ്. അന്ന് മിനായിൽ തങ്ങുന്ന ഹാജിമാർ പിറ്റേന്ന് (വ്യാഴാഴ്ച) പുലരിയിൽ അറഫാ സംഗമത്തിൽ പങ്കെടുക്കാനായി മിനായിൽ നിന്ന് അറഫായിലേക്ക് ഒഴുകും. അതോടെ ഹജ്ജ് കർമങ്ങൾ ഉച്ചിയിലേയ്ക്ക് നീങ്ങും.

15 ആംബുലൻസ് വഴിയോരങ്ങളിൽ

തീർഥാടകർ കടന്നു പോകുന്ന വിവിധ റോഡുകളിൽ സൗദി റെഡ് ക്രസൻറ് അതോറിറ്റി ഫീൽഡ് സജ്ജീകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനത്തിന് 150 ആംബുലൻസുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

അടിയന്തര സാഹചര്യങ്ങൾ നേരിടുമ്പോൾ ഉടനടി പ്രതികരിക്കാനും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ലക്ഷ്യമിട്ടുള്ള പ്രത്യേക ഫീൽഡ് ടീമുകളാണ് ഈ യൂനിറ്റുകളുടെ മേൽനോട്ടം വഹിക്കുന്നത്.

300 പാരാമെഡിക്കൽ, സ്പെഷലിസ്റ്റ് ജീവനക്കാർ ഈ യൂനിറ്റുകളിൽ പ്രവർത്തിക്കുന്നു. ആംബുലൻസുകളിൽ ആവശ്യമായ അടിയന്തര പരിചരണം ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

article-image

aa

You might also like

Most Viewed