എസ്ബിഎസ്പി അദ്ധ്യക്ഷൻ ഒ.പി രാജ്ഭർ എൻഡിഎയിൽ ചേർന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ എൻഡിഎയിൽ ചേർന്നു. ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എൻഡിഎയിലേക്കുള്ള പ്രവേശനം ഒ.പി രാജ്ഭർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജൂലൈ 18ന് നടക്കുന്ന എൻഡിഎ യോഗത്തിൽ ഒ.പി രാജ്ഭർ പങ്കെടുക്കും. കിഴക്കൻ ഉത്തർപ്രദേശിലെ രാജ്ഭർ സമുദായത്തിൽ ആഴത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ഒ.പി രാജ്ഭർ. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് എസ്ബിഎസ്പി മത്സരിച്ചത്. 2019 വരെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഓം പ്രകാശ് രാജ്ഭർ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് സഖ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തെ പുറത്താക്കി.
തുടർന്ന് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചു. തെരഞ്ഞെടുപ്പിൽ ‘പൂർവാഞ്ചൽ’ ഭാഗങ്ങളിൽ ബിജെപിയുടെ താരതമ്യേന മങ്ങിയ പ്രകടനത്തിന് അഖിലേഷ് യാദവിന്റെ പാർട്ടിയുമായുള്ള രാജ്ഭറിന്റെ സഖ്യം ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഓം പ്രകാശ് രാജ്ഭർ എസ്പിയുമായുള്ള സഖ്യം അവസാനിപ്പിച്ചു. പിന്നാലെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയെ ശക്തിപ്പെടുത്തുന്നതിനായി ബിജെപി ഓം പ്രകാശ് രാജ്ഭറിനെ സമീപിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
ംുിംപ

