കർണാടകയിൽ ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ

ബജറ്റ് സമ്മേളനത്തിനിടെ എം.എൽ.എയെന്ന വ്യാജേന കർണാടക നിയമസഭക്കുള്ളിൽ കടന്നയാൾ പിടിയിൽ. വെള്ളിയാഴ്ചയാണ് വൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുന്ന സംഭവം അരങ്ങേറിയത്. തിപ്പെരുദ്ര എന്നയാളാണ് 15 മിനിറ്റോളം സഭാഹാളിൽ എം.എൽ.എമാരുടെ ഇരിപ്പിടത്തിൽ ഇരുന്നത്. പ്രതിപക്ഷ നിരയിൽ ജെ.ഡി−എസ് എം.എൽ.എമാരായ കാരെമ്മ ജി നായക്, ശരൺ ഗൗഡ എന്നിവർക്കിടയിലെ സീറ്റിലാണ് ഇയാൾ ഇരുന്നത്. നിയമസഭയിലെ സന്ദർശക ഗാലറിയിലേക്കുള്ള പാസ് സംഘടിപ്പിച്ച് വിധാൻ സൗധയിൽ കടന്ന പ്രതി എം.എൽ.എയുടെ പേരു പറഞ്ഞാണ് സഭാഹാളിൽ കടന്നതെന്ന് ബംഗളൂരു സെൻട്രൽ ഡി.സി.പി ആർ. ശ്രീനിവാസ ഗൗഡ പറഞ്ഞു.
15 മിനിറ്റോളം സഭയിൽ ചെലവഴിച്ച ഇയാളെ പിന്നീട് വിധാൻ സൗധ പൊലീസ് കസ്റ്റഡിയിലെടുത്തു. സെൻട്രൽ ക്രൈം ബ്രാഞ്ച് ജോയന്റ് കമീഷണർ എസ്.ഡി. ശരണപ്പയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. നിയമസഭയിലെ സുരക്ഷ വീഴ്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വിശദ റിപ്പോർട്ട് തേടി.
qarwr