ഭീകരസ്വപ്നങ്ങൾ കാണുന്നു: മോഷ്ടിച്ച കോടികളുടെ വിഗ്രഹങ്ങൾ തിരിച്ചു കൊടുത്ത് കള്ളന്മാർ
ഭീകരസ്വപ്നങ്ങൾ മൂലം ഉറങ്ങാൻ സാധിക്കാത്തതിനാൽ, ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകി മോഷ്ടാക്കൾ. വിഗ്രഹങ്ങളോടൊപ്പം ക്ഷമാപണം ചെയ്തു കൊണ്ടുള്ള കത്തും ഉണ്ടായിരുന്നു.
ഡൽഹിയിൽ ചിത്രകൂട് മേഖലയിലെ പുരാതനമായ ബാലാജി ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് കള്ളന്മാർ മോഷ്ടിച്ചു കൊണ്ടു പോയത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി ആയിരുന്നു മോഷണം നടന്നത്. 16 അഷ്ടസാധു വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇവയെല്ലാം ഒരു ചാക്കിൽ കെട്ടി പുരോഹിതന്റെ വീടിനു മുന്നിൽ വച്ച് മോഷ്ടാക്കൾ സ്ഥലം വിടുകയായിരുന്നു.
വിപണിയിൽ ഇവയ്ക്ക് കോടിക്കണക്കിന് രൂപ വിലമതിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ സിംഗ് വ്യക്തമാക്കി. സംഭവത്തിൽ, പോലീസ് കേസെടുത്ത് തകൃതിയായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. എന്നാൽ, അന്വേഷണം എവിടെയും എത്തിയിരുന്നില്ല.
വിഗ്രഹങ്ങളോടൊപ്പം വച്ചിരുന്ന കത്തിൽ, ഉറക്കത്തിൽ മുഴുവൻ ഭീകര സ്വപ്നങ്ങൾ കാണുന്നതിനാൽ തങ്ങൾക്ക് ഒരു പോള കണ്ണടയ്ക്കാൻ സാധിക്കുന്നില്ലെന്നും, ചെയ്തത് തെറ്റായിപ്പോയെന്നും കള്ളന്മാർ വ്യക്തമാക്കിയിരുന്നു.