തന്റെ പേര് ഉപയോഗിക്കുന്നത് വിലക്കണം’; മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്



മാതാപിതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെ കോടതിയെ സമീപിച്ച് നടന്‍ വിജയ്.
പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിനോ സമ്മേളനങ്ങള്‍ നടത്തുന്നതിനോ തന്റെ പേര് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവ് എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ചന്ദ്രശേഖര്‍, ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി താനായിരിക്കുമെന്നും ബന്ധുവായ പത്മനാഭനെ പാര്‍ട്ടി പ്രസിഡന്റും ഭാര്യ ശോഭയെ ട്രഷററായും നിയമിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷനായ ‘വിജയ് മക്കള്‍ ഇയക്ക’ത്തെ ചന്ദ്രശേഖര്‍ പാര്‍ട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
അതിനിടെ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും പാര്‍ട്ടിയില്‍ ആരും അംഗത്വമെടുക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും എതിരെ വിജയ് കോടതിയെ സമീപിച്ചത്.

You might also like

Most Viewed