ഈ മഹാമാരിക്കാലത്ത് യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകം മുഴുവൻ കോവിഡിനെതിരെ പോരാടുന്പോൾ യോഗയ്ക്കുള്ള പ്രാധാന്യം വർദ്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി ഒരു പൊതുപരിപാടി പോലും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള താത്പര്യത്തിൽ ഒട്ടും കുറവു വന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ലോകം മുഴുവൻ കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടുന്പോൾ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണ്. ചികിത്സയ്ക്കു പുറമെ ശാരീരിക സൗഖ്യത്തിനാണ് ഇന്ന് വൈദ്യശാസ്ത്രവും മുൻഗണന കൊടുക്കുന്നതെന്നും മോദി പറഞ്ഞു.
സൗഖ്യത്തിനായി യോഗ ഇതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ തീം. ലോകത്തെ എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യവാന്മാരായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഡോക്ടർമാർ പോലും രോഗികളെ ചികിത്സിക്കാനുള്ള ആയുധമാക്കി യോഗയെ ഉപയോഗിക്കുകയാണ്. യോഗ ശ്വസനസംവിധാനത്തെ ശക്തിപ്പെടുത്തുന്നതായി അന്താരാഷ്ട്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.




