സംവരണം 50 ശതമാനം കടക്കാമെന്ന് കേരളം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: സംവരണം 50 ശതമാനം കടക്കാമെന്ന് കേരളം സുപ്രീംകോടതിയിൽ. മറാത്ത സംവരണ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേരളം കോടതിയെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറാത്ത സംവരണം വഴി 50 ശതമാനത്തിന് മുകളില്‍ സംവരണമെത്തി. ഇത് ഇന്ദിരാ സാഹ്നി വിധി പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഈ വിധി പുനപരിശോധിക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

